കൃത്രിമക്കാൽ വയ്ക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ ലഭിച്ചത് ഒരു ലക്ഷം മാത്രം; കരുവന്നൂർ സഹകരണ ബാങ്കിനെതിരെ വെളിപ്പെടുത്തൽ

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ ദുരിതം തുറന്ന് പറഞ്ഞ് കൂടുതൽ ഇരകൾ രംഗത്തെത്തി. കുവൈറ്റിൽ അപകടത്തിൽ കാൽ നഷ്ടപ്പെട്ട ഷിജു കരുവന്നൂർ സഹകരണ ബാങ്കിൽ 15 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ബാങ്കിലിട്ടതെന്ന് ഷിജു പറയുന്നു. ( More revelations against karuvannur service cooperative bank )
15 ലക്ഷം രൂപയുടെ പലിശ കൊണ്ടാണ് ഷിജു ജീവിച്ചു വന്നിരുന്നത്. കൃത്രിമ കാൽ വയ്ക്കാൻ പണത്തിനായി ബാങ്കിൽ അപേക്ഷ നൽകി. എന്നാൽ രണ്ട് തവണയായി ഒരു ലക്ഷം രൂപ മാത്രമാണ് ബാങ്കിൽ നിന്ന് ലഭിച്ചതെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. ബാങ്കിലെത്തുമ്പോൾ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. ലോട്ടറി വിറ്റാണ് ഉപജീവനം നടത്തിയിരുന്നതെന്നും ഇപ്പോൾ അത് നടക്കാത്ത സ്ഥിതിയാണെന്നും ഷിജു 24നോട് വ്യക്തമാക്കി.
അതേസമയം, സഹകരണ പ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകർക്കാനോ തളർത്താനോ കഴിയില്ലെന്നും സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കുന്നവരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ പരിശോധിച്ചാൽ യാഥാർത്ഥ്യം കണ്ടെത്താൻ കഴിയും. കരിവന്നൂർ ക്രമക്കേടിൽ കുറ്റവാളികളെ ആരെയും രക്ഷപ്പെടാൻ സർക്കാർ അനുവദിച്ചില്ല.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നില്‍ പാര്‍ട്ടിക്കാരുടെ ഇടപെടല്‍; പത്താം പ്രതി
ആര് ഭരിച്ചാലും, ക്രമക്കേട് എവിടെ കണ്ടാലും സർക്കാർ ഇടപെടും. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് ശക്തവും കൃത്യവുമാണ്. 38 കോടി 75 ലക്ഷം രൂപ നിക്ഷേപകർക്ക് കൊടുത്തു കഴിഞ്ഞു. യാതൊരു തരത്തിലുള്ള ആശങ്കയും നിക്ഷേപകർക്ക് വേണ്ടെന്നാണ് പറയാനുള്ളത്. സമീപകാല ഭാവിയിൽ തന്നെ പണം മടക്കി കിട്ടും.
കരിവന്നൂർ സംഭവം വെച്ച് എല്ലാത്തിനെയും സാമാന്യവൽക്കരിക്കുന്നത് ശരിയായ നടപടിയില്ല. നിയമത്തിൻ്റെ പഴുതുകളുപയോഗിച്ച് പ്രതികൾ രക്ഷപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരും. കുറ്റമുറ്റ നിയമം കൊണ്ടുവരുന്ന തരത്തിൽ നിയമ ഭേദഗതി കൊണ്ട് വരാനാണ് സർക്കാർ ശ്രമിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ട് വരും. നിക്ഷേപക ഗ്യാരണ്ടി അഞ്ച് ലക്ഷമായി ഉയർത്തുമെന്നും തെറ്റായ പ്രചാരണങ്ങൾക്കെതിരെ സഹകാരികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് മൂന്നാം പ്രതിയും ബാങ്കിന്റെ സീനിയര്‍ അക്കൗണ്ടന്റുമായ ജില്‍സ് വെളിപ്പെടുത്തി. ബാങ്കിലെ ക്രമക്കേടില്‍ സെക്രട്ടറിക്കും ഭരണസമിതിക്കുമാണ് പൂര്‍ണ ഉത്തരവാദിത്തം. ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തത്. ബാങ്കിലെ ഓഡിറ്റ് റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും ജില്‍സ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: More revelations against karuvannur service cooperative bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here