തുമ്പൂർമൂഴി പരിപാലന തൊഴിലാളികളെ അപമാനിക്കരുത്; ഫെയ്സ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

തുമ്പൂർമൂഴി പരിപാലന തൊഴിലാളികൾക്ക് ശമ്പള വർദ്ധന നടപ്പാക്കാൻ തീരുമാനിച്ചതായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മനുഷ്യരായി പോലും ചിലർ പരിഗണിക്കുന്നില്ല എന്ന അവരുടെ വിഷമം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. നമ്മുടേത് ഒരു പുരോഗമന സമൂഹമാണെന്ന് അവകാശപ്പെടുമ്പോഴും നമുക്കിടയിൽ ചിലരെങ്കിലും ഇത്തരത്തിൽ പുരോഗമന സമൂഹത്തിന് നിരക്കാത്ത മാനസികാവസ്ഥ ഉള്ളവരായി തുടരുന്നു എന്നത് ഖേദകരമാണ്.
കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും അതിലേറെ ആദരവോടെയും പെരുമാറാൻ നമുക്ക് കഴിയണം. അതിനൊന്നും സാധിക്കുന്നില്ലെങ്കിൽ കുറഞ്ഞപക്ഷം അപമാനിക്കാതിരിക്കാനെങ്കിലും തയ്യാറാകണം. അവരുടെ ആവശ്യങ്ങളും പരാതികളും കേട്ടു. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത വലിയ പ്രശ്നമാണ്. അതിനും പരിഹാരം കാണും. തൊഴിലാളികൾക്കായി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ആര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.
Read Also: തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം; വിശദാംശങ്ങൾ പങ്കുവെച്ച് ആര്യ രാജേന്ദ്രൻ
തൃശൂർ ജില്ലയിലെ തുമ്പൂർമൂഴി പഞ്ചായത്ത് കണ്ട് പിടിച്ച വേയ്സ്റ്റ് കമ്പോസ്റ്റ് വളമാക്കി മാറ്റുന്ന ഒരു ബോക്സ് ഉപയോഗിച്ചുള്ള പക്രിയയുണ്ട്. അതിൻ്റെ പരിപാലന തൊഴിലാളികളെയാണ് തുമ്പൂർമൂഴി പരിപാലന തൊഴിലാളികൾ എന്ന് അറിയപ്പെടുന്നത്. ഇത് തിരുവനന്തപുരം കോർപറേഷനും ആലപ്പുഴ മുനിസിപ്പാലിറ്റിയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണെന്ന് പറയാവുന്ന തൊഴിലാളികളാണ് തുമ്പൂർമൂഴി പരിപാലന തൊഴിലാളികൾ. കൊവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ അവർ നൽകിയ സേവനങ്ങളും സഹായങ്ങളും മറക്കാവുന്നതല്ല. ഏറെ നാളായി അവർ ചില ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇന്നലെ അവരുമായി ഒത്ത് കൂടി. വിശദമായി തന്നെ അവർ ആവശ്യങ്ങളും പരാതികളും അവതരിപ്പിച്ചു.
പ്രധാനകാര്യങ്ങൾ ശമ്പള വർദ്ധനയും സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയുമായിരുന്നു. ശമ്പള വർദ്ധന നടപ്പാക്കാൻ തീരുമാനിച്ചു. അതോടൊപ്പം സുരക്ഷാ ഉപകരണങ്ങൾ ആവശ്യാനുസൃതം ലഭ്യമാക്കാനുള്ള നിർദ്ദേശവും ബന്ധപ്പെട്ടവർക്ക് നൽകി. തൊഴിലാളികൾക്കായി ഒരു മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.
Read Also: തിരുവനന്തപുരം നഗരസഭ ഒന്നാമതുതന്നെ; ഫെയ്സ് ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ
ഇന്നലത്തെ ചർച്ചയിൽ ഉയർന്ന ഏറ്റവും സങ്കടകരമായ ഒരനുഭവം ഈ തൊഴിലാളികളോടുള്ള ചിലരുടെ പെരുമാറ്റത്തെ സംബന്ധിച്ചാണ്. മനുഷ്യരായി പോലും ചിലർ പരിഗണിക്കുന്നില്ല എന്ന അവരുടെ വിഷമം അക്ഷരാർഥത്തിൽ ഞെട്ടിച്ചു. നമ്മുടേത് ഒരു പുരോഗമന സമൂഹമാണെന്ന് നമ്മൾ അവകാശപ്പെടുമ്പോഴും നമുക്കിടയിൽ ചിലരെങ്കിലും ഇത്തരത്തിൽ പുരോഗമന സമൂഹത്തിന് നിരക്കാത്ത മാനസികാവസ്ഥ ഉള്ളവരായി തുടരുന്നു എന്നത് ഖേദകരമാണ്.
ഞാനും നിങ്ങളും ആരോഗ്യത്തോടെ ഇരിക്കാൻ നമ്മൾ മാത്രം വിചാരിച്ചാൽ പോരാ, വ്യക്തിശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വം. അത് ഒരുപരിധി വരെ നിർവഹിച്ച് നമ്മുടെ നാടിനെ സാംക്രമിക രോഗങ്ങളിൽ നിന്നെല്ലാം സംരക്ഷിക്കാൻ സ്വന്തം ആരോഗ്യത്തെ പോലും ചില ഘട്ടങ്ങളിൽ അവഗണിച്ച് തന്നെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും അതിലേറെ ആദരവോടെയും പെരുമാറാൻ നമുക്ക് കഴിയണം. അതിനൊന്നും സാധിക്കുന്നില്ലെങ്കിൽ കുറഞ്ഞപക്ഷം അപമാനിക്കാതിരിക്കാമെങ്കിലും തയ്യാറാകണം.
തൊഴിലാളികൾക്കെതിരെയും ചില പരാതികൾ പൊതുജനങ്ങളിൽ നിന്ന് കിട്ടുന്ന കാര്യം അവരുടെ ശ്രദ്ധയിലും കൊണ്ട് വന്നു. അതും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത പുലർത്തണമെന്ന് തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. തൊഴിലാളികളോടുള്ള പെരുമാറ്റം മനുഷ്യത്വപരമാകാൻ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. യോഗം കഴിഞ്ഞ് തൊഴിലാളികളോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്. ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയ ദിവസങ്ങളുടെ കൂട്ടത്തിൽ നിശ്ചയമായും ഇന്നലത്തെ ദിവസവും ഉണ്ടാകും.
Story Highlights: Don’t insult Thumboormozhi maintenance workers; Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here