അതിരപ്പിള്ളിയില്‍ പുഴയിലെ ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി; ദൃശ്യങ്ങൾ 24ന്

അതിരപ്പിള്ളിയില്‍ പുഴയിലെ ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി. വനംവകുപ്പ് കാട്ടിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് കാട്ടാനയെ കണ്ടെത്തിയത്. ശക്തമായ ഒഴുക്കിൽപെട്ട ആനയ്ക്ക് നിരവധി പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ പരുക്കിന്റെ ആഴം വിശദമായ പരിശോധനയ്ക്ക് ശേഷമേ അറിയാനാകൂ. ആനയുടെ ദൃശ്യങ്ങൾ 24ന് ലഭിച്ചു. ഡ്രോൺ ഉപയോഗിച്ച് ഉൾപ്പടെ വനംവകുപ്പ് നടത്തിയ തെരച്ചിലാണ് ഫലം കണ്ടത്. ( Missing elephant found in Athirappilly )
ആനയുടെ അവസ്ഥയെ കുറിച്ച് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് റിപ്പോർട്ട് തേടിയിരുന്നു. ആനയുടെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യുമെന്നും ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി പ്രതികരിച്ചു. മലവെള്ള കുത്തൊഴുക്കിൽ നിന്നും ആന രക്ഷപ്പെട്ടത് അത്ഭുദകരമായാണെന്നും മന്ത്രി വ്യക്തമാക്കി.
ആനയുടെ കരച്ചില്‍ ഇന്നലെ രാത്രി കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലെ കാട്ടില്‍ നിന്നാണ് കരച്ചില്‍ കേട്ടത്. ആനയെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
ചാലക്കുടി പുഴയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് കൊമ്പന്‍ കുടുങ്ങിയത്. പുഴയുടെ നടുവിലെ തുരുത്തിലായിരുന്നു ആന. ആദ്യം നിന്നിരുന്ന ചെറിയ തുരുത്തില്‍ നിന്ന് കാടിനോട് കുറച്ചു കൂടി അടുത്ത ഒരു തുരുത്തിലേക്ക് ആന എത്തിയിരുന്നു. പിന്നീട് വീണ്ടും പുഴയിലേക്ക് ഇറങ്ങുകയിരുന്നു. തുടര്‍ന്ന് വനത്തിനുള്ളില്‍ കയറിയെന്ന് വനവകുപ്പ് അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. ജനവാസമേഖലയിലെ എണ്ണപ്പന കഴിക്കാനെത്തിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Story Highlights: Missing elephant found in Athirappilly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here