മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല; നാളെ രാവിലെ വീണ്ടും തെരച്ചില്‍ തുടരും

ചാവക്കാട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ രാത്രി വൈകിയും കണ്ടെത്താനായില്ല. മൃതദേഹം കൊണ്ടുവരാന്‍ പോയ കോസ്റ്റല്‍ പൊലീസ് ബോട്ട് മടങ്ങിയിട്ടുണ്ട്. നാളെ രാവിലെ വീണ്ടും കോസ്റ്റ് ഗാര്‍ഡ് തെരച്ചില്‍ തുടരും. പുല്ലൂർവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്.
ഹെലികോപ്ടര്‍ നിരീക്ഷണത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ തിരയില്‍പ്പെട്ടാണ് വീണ്ടും കാണാതായത്. ശക്തമായ തിരയില്‍പ്പെട്ട് മൃതദേഹങ്ങൾ നീങ്ങുന്നതാണ് പ്രതിസന്ധിയാകുന്നത്. വീണ്ടും ഹെലികോപ്ടര്‍ നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു. കോസ്റ്റ് ഗാർഡ് നടത്തിയ ഹെലികോപ്ടർ തെരച്ചിലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ശക്തമായ തിരയുണ്ടായതോടെ മൃതദേഹങ്ങൾ വീണ്ടും കാണാതാവുകയായിരുന്നു.
Read Also: കടല്‍ക്ഷോഭം: കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു
ബോട്ടിൽ പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു. ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്.
വൈക്കത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ നേരത്തേ കണ്ടെത്തിയിരുന്നു. ജനാർദ്ദനൻ, പ്രദീപൻ എന്നിവരെയാണ് തെരച്ചിലിൽ കണ്ടെത്തിയത്. കായലിൽ പോള നിറഞ്ഞത് മൂലം കരയ്‌ക്കെത്താൻ കഴിയാതിരുന്ന ഇവർ പെട്ടുപോകുകയായിരുന്നു. ഫയർ ആന്റ് റസ്‌ക്യൂ, പൊലീസ് എന്നിവരുടെ സഹായത്തോടെയൊണ് ഇവരെ കരയ്‌ക്കെത്തിച്ചത്.
Story Highlights: bodies of the fishermen were not found; The search will resume tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here