‘ഏകകണ്ഠമായി അംഗീകരിച്ചു’; പി.എസ് സുപാല്‍ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി
സസ്‌പെന്‍സുകള്‍ക്കൊടുവില്‍ പി.എസ് സുപാലിനെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ പ്രതിനിധി യോഗം ഏകകണ്ഠമായാണ് സുപാലിനെ സെക്രട്ടറിയാക്കാനുള്ള തീരുമാനം അംഗീകരിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായാല്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാകുമെന്ന വിലയിരുത്തലും സുപാലിന് തുണയായി.
സംസ്ഥാന എക്‌സിക്യൂട്ടീവില്‍ കാനം രാജേന്ദ്രനാണ് പി.എസ് സുപാലിന്റെ പേര് നിര്‍ദേശിച്ചത്. പ്രകാശ് ബാബുവും പിന്താങ്ങിയതോടെ തീരുമാനം ജില്ലാ കൗണ്‍സില്‍ അംഗീകരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ സുപാലിന്റെ പേര് മുന്നോട്ട് വെച്ചപ്പോഴും എതിര്‍പ്പുണ്ടായില്ല. ആര്‍ രാജേന്ദ്രനെ സെക്രട്ടറിയാക്കാനായിരുന്നു കാനം പക്ഷത്തിന്റെ നേരത്തെയുള്ള നീക്കം. എന്നാല്‍ ജി ലാലുവിനെ ഉയര്‍ത്തി ഇതിനെ പ്രതിരോധിക്കാനായിരുന്നു ഇസ്മായില്‍-പ്രകാശ് ബാബു പക്ഷം ലക്ഷ്യമിട്ടിരുന്നത്.
വിഭാഗീയതക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്നുവന്നു. മത്സരം ഉണ്ടായാല്‍ പാര്‍ട്ടിക്ക് ദോശമാകുന്ന വിലയിരുത്തലും ഉണ്ടായി. ഇതോടെയാണ് പൊതു സ്വീകാര്യന്‍ എന്ന നിലയില്‍ പി എസ് സുപാല്‍ സെക്രട്ടറിയായത്. ജില്ലയില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോകുമെന്ന് സുപാല്‍ പറഞ്ഞു. ജില്ലാ കൗണ്‍സിലില്‍ 64 അംഗങ്ങളാണുള്ളത്. ജില്ലയില്‍നിന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളായി 90 പേരെയും തിരഞ്ഞെടുത്തു.
Story Highlights: PS supal cpi kollam district secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here