ഉപയോക്താക്കളുടെ ഡേറ്റ ചോർത്തി; സ്നാപ്പിന് 279.01 കോടി രൂപ പിഴ…
ഉപയോക്താക്കളുടെ ഡേറ്റ അനുമതിയില്ലാതെ ചോർത്തിയതിന് സ്‌നാപ്പിന് പിഴചുമത്തി. സ്‌നാപ്ചാറ്റിന്റെ മാതൃ കമ്പനിയായ സ്‌നാപ്പിന് 3.5 കോടി ഡോളര്‍ അതായത് ഏകദേശം 279.01 കോടി രൂപയാണ് ഡേറ്റ ചോർത്തിയതിന് പിഴയായി ചുമത്തിയിരിക്കുന്നത്. സ്‌നാപ്ചാറ്റിന്റെ ഫിൽട്ടറുകളും ലെൻസുകളും ബയോമെട്രിക് ഇൻഫർമേഷൻ പ്രൈവസി ആക്‌ട് (BIPA) ലംഘിച്ചുവെന്നാണ് കേസ്. കമ്പനി ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് ഡേറ്റ ശേഖരിച്ചിട്ടുണ്ടെന്ന് ചിക്കാഗോ ട്രിബ്യൂൺ കണ്ടെത്തുകയും യുഎസിലെ ഇല്ലിനോയിസ് സ്റ്റേറ്റിൽ 3.5 കോടി ഡോളർ നൽകാമെന്ന് സ്നാപ് സമ്മതിക്കുകയും ചെയ്തു.
2015 നവംബർ 17 മുതൽ ഇതുവരെ സ്നാപ്പിന്റെ ലെൻസുകളും ഫിൽട്ടറുകളും ഉപയോഗിച്ചവരുടെ ഡേറ്റയാണ് ശേഖരിച്ചിരിക്കുന്നത്. 58 മുതൽ 117 ഡോളർ വരെ സ്നാപ് ഓരോ വ്യക്തിക്കും നഷ്ടപ്പരിഹാരം നൽകേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇല്ലിനോയിസ് സ്റ്റേറ്റിലെ നിയമപ്രകാരം ബയോമെട്രിക് ഡേറ്റ എന്തിനാണ് ശേഖരിക്കുന്നതെന്നും അത് എത്രകാലം സൂക്ഷിക്കുമെന്നും കമ്പനികൾ രേഖാമൂലം അറിയിക്കണം. എന്നാൽ കമ്പനി ഈ നിയമം പാലിച്ചിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ചൈനീസ് വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനോടും 9.2 കോടി രൂപ പിഴ നൽകാൻ ഇല്ലിനോയിസിലെ ഫെഡറൽ ജഡ്ജി ചൊവ്വാഴ്ച വിധിച്ചിരുന്നു. ടിക്ടോക്ക് ഫെഡറൽ നിയമവും ഇല്ലിനോയിസിന്റെ ബയോമെട്രിക് ഇൻഫർമേഷൻ പ്രൈവസി ആക്ടും ലംഘിച്ചുവെന്നതാണ് കേസ്. ഇതിനുമുമ്പ് ഇത്തരം ആരോപണത്തിൽ ഫെയ്സ്ബുക്കും 65 കോടി ഡോളർ പിഴ നൽകാൻ സമ്മതിച്ചിരുന്നു.
Story Highlights: Snap agrees to pay $35 mn over illegal user data collection in US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here