‘ആദ്യം ആക്‌സിഡന്റാണെന്ന് പറഞ്ഞു, പിന്നെ പറഞ്ഞു ഹൃദയാഘാതമാണെന്ന്’; ഡെൻസിയുടെ അമ്മ

അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി വാളിയേങ്കൽ ഡെൻസിയുടെ കല്ലറ തുറന്ന് റീപോസ്റ്റുമോർട്ടം നടത്താനുള്ള നടപടികൾ ആരംഭിച്ചു. സെൻറ് ജോസഫ് പള്ളിയിലാണ് സംസ്‌കാരം നടന്നത്. ഇരിങ്ങാലക്കുട ആർഡിഒയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോർട്ടം. ( densy mother about murder )
‘ആദ്യം പറഞ്ഞു വാഹനാപകടമാണെന്ന്. പിന്നെ പറഞ്ഞ് ഹൃദയാഘാതമാണെന്ന്. മമ്മി വിഷമിക്കേണ്ടെന്ന് കരുതിയാണ് ആക്‌സിഡന്റാണെന്ന് പറഞ്ഞതെന്ന് മാനേജർ പറഞ്ഞു. സത്യാവസ്ഥ എന്താണെന്ന് അറിയണം’- അമ്മ പറഞ്ഞു. ഡെൻസിക്ക് കൊളസ്‌ട്രോൾ ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നതിനാൽ ഹൃദയാഘാതമെന്ന് കേട്ടപ്പോൾ സംശയിച്ചില്ലെന്ന് കുടുംബം പറയുന്നു.
കോഴിക്കോട് സ്വദേശി ഹാരിസിന്റെ അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെൻസിക്ക് ജോലി. 2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെൻസിയെയും മരിച്ചനിലയിൽ കണ്ടെത്തിയത്. അബുദാബി പൊലീസിന്റെ റിപ്പോർട്ടനുസരിച്ച് ഹാരിസ് ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തുവെന്നാണ്. പക്ഷേ അങ്ങനെ കൊല്ലപ്പെടുന്ന ഒരു വ്യക്തിയുടെ കഴുത്തിന്റെ എല്ലുകൾക്കോ കശേരുക്കൾക്കോ എന്തെങ്കിലും കുഴപ്പം സംഭവിച്ചിട്ടുണ്ടോ എന്നാണ് റീപോസ്റ്റുമോർട്ടത്തിൽ കണ്ടെത്തുക.
പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷറഫാണ് കൊലയുടെ സൂത്രധാരൻ എന്ന് കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഷൈബിൻ അഷറഫ് ഹാരിസിൻറെ ബിസിനസ് പങ്കാളിയായിരുന്നു. ഈ കേസ് അന്വേഷിക്കുന്ന നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റുമോർട്ടം.
Story Highlights: densy mother about murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here