ഭാരത് ജോഡോ യാത്ര: ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് കോൺഗ്രസ് യോഗം

ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് യോഗം ചേരും. എഐസിസി ആസ്ഥാനത്ത് വൈകീട്ട് നാലിനാണ് യോഗം ചേരുക. എഐസിസി ജനറൽ സെക്രട്ടറിമാരും ഭാരവാഹികളും, പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും, സംസ്ഥാന കോ-ഓർഡിനേറ്റർമാരും യോഗത്തിൽ പങ്കെടുക്കും.
പാർട്ടിയിലെ വൻ രാജികൾക്കിടയിലാണ് യോഗം ചേരുന്നത്. കോണ്‍ഗ്രസിന് തീര്‍ത്തും അപ്രതീക്ഷിതമാണ് ഗുലാം നബി ആസാദിന്റെ രാജി. പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുകയാണ് എങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്ന പ്രതീക്ഷയായിരുന്നു എഐസിസിക്കുണ്ടായിരുന്നത്. നാഷനല്‍ ഹെറാള്‍ഡ് ദിനപത്രം കേസില്‍ സോണിയാ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചപ്പോള്‍ ഗുലാം നബി ആസാദ് കോണ്‍ഗ്രസ് ‘ഗൗരവ് യാത്ര’യില്‍ പങ്കെടുത്തിരുന്നു. ജി 23 യിലെ പ്രധാനിയായ കപില്‍ സിബല്‍ എസ്പിയിലേക്ക് കൂടുമാറിയ ശേഷം കോണ്‍ഗ്രസിനെ ഞെട്ടിക്കുന്ന രാജി കൂടിയായി ഗുലാം നബി ആസാദിന്റേത്.
12 സംസ്ഥാനങ്ങളിലൂടെ, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെ 150 ദിവസം നടന്ന് ഇന്ത്യയുടെ ഹൃദയം കവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങാം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം- എന്നിങ്ങനെ രാജ്യം പ്രതിസന്ധി നേരിടുന്ന മൂന്ന് പ്രധാന കാര്യങ്ങളാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് അഞ്ച് മണിയ്ക്ക് കന്യാകുമാരിയില്‍ നിന്ന് ‘ഭാരത് ജോഡോ യാത്ര’ തുടങ്ങും. കാല്‍നടയായി 3,570 കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കശ്മീരിലാണ് സമാപനം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 വളണ്ടിയര്‍മാരാണ് യാത്രയിലെ സ്ഥിരാംഗങ്ങള്‍. അതത് സംസ്ഥാനങ്ങളില്‍ നിന്ന് ചേരുന്ന 200 താല്‍ക്കാലിക അംഗങ്ങള്‍ ഉള്‍പ്പെടെ ഓരോ ദിവസവും 300 അംഗങ്ങള്‍ ജാഥയിലുണ്ടാകും. സാമൂഹിക പ്രവര്‍ത്തകകരും കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും എഴുത്തുകാരും സാധാരണ ജനങ്ങളുമെല്ലാം ജാഥയില്‍ വിവിധയിടങ്ങളില്‍ അണിചേരും എന്ന് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ അറിയിച്ചു. ചില സമാജ് വാദി, ലോഹ്യാവാദി സംഘടനകള്‍ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: Bharat Jodo yathra: congress meeting to discuss preparations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here