കനത്ത മഴ; രണ്ട് ജില്ലകളിൽ നാളെ അവധി; ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് അവധി

സംസ്ഥാനത്തെ പെട്ടെന്നുണ്ടായ കനത്ത മഴയിൽ വിറങ്ങലിക്കുകയാണ് ജനം. കോട്ടയത്തും പത്തനംതിട്ടയിലുമാണ് ഏറ്റവും കൂടുതൽ മഴ ദുരിതം വിതച്ചത്. ഈ രണ്ട് ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾ നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ( kerala two districts school holiday )
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച(ഓഗസ്റ്റ് 30) അവധി നൽകി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കോട്ടയം താലൂക്കിൽ മൂന്നും ചങ്ങനാശേരിയിൽ നാലു ക്യാമ്പുകളുമാണുള്ളത്. 43 കുടുംബങ്ങളിലെ 155 പേരാണ് ക്യാമ്പുകളിൽ ഉള്ളത്.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ വൈകീട്ടോടെ മഴ ശക്തമാകുകയാണ്. ഈരാറ്റുപേട്ട മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്. മൂന്നിലവ്, നടയ്ക്കൽ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി. ഇതോടൊപ്പം മീനച്ചിലാറ്റിലും ജലനിരപ്പ് ഉയരുകയാണ്. പാലാ, ഭരണങ്ങാനം പ്രദേശങ്ങളിൽ ആശങ്കയുണർത്തുന്നുണ്ട്. ഇതിനിടയിൽ ഭരണങ്ങാനത്ത് മീനച്ചിലാറ്റിലൂടെ അഞ്ജാത മൃതദേഹം ഒഴുകി എത്തി. വിലങ്ങു പാറ പാലത്തിന് സമീപത്തുകൂടി ഒഴുകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തറപ്പേൽക്കടവ് ഭാഗത്തു നിന്നും പോലീസും, ഫയർഫോഴ്‌സും ചേർന്ന് കരയ്ക്ക് അടുപ്പിച്ചു. പാൻസും, ഷർട്ടും ധരിച്ച പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(30/08/22) പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള യുണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല.
Story Highlights: kerala two districts school holiday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here