അർഷ്ദീപ് സിംഗിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത സംഭവം; ഇടപെട്ട് കേന്ദ്രസർക്കാർ

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്താനെതിരായ മത്സരത്തിൽ ക്യാച്ച് കൈവിട്ടതിന് പിന്നാലെ അർഷ്ദീപ് സിംഗിൻറെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് ഖാലിസ്ഥാൻ ബന്ധം കൂട്ടിച്ചേർത്ത സംഭവത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സംഭവത്തിൽ വിക്കിപീഡിയ ഉദ്യോഗസ്ഥരെ ഐടി മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടി. അർഷ്ദീപിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ എങ്ങനെ വന്നു എന്ന് വിശദീകരിക്കണമെന്ന് വിക്കിപീഡിയ അധികൃതരോട് കേന്ദ്രം ആവശ്യപ്പെട്ടു.
അർഷ്ദീപ് സിംഗിനു പിന്തുണയുമായി ബോക്സിംഗ് താരം വിജേന്ദർ സിംഗ് രംഗത്തുവന്നു. പട്ടികൾ കുരച്ചുകൊണ്ടേയിരിക്കും എന്ന് വിജേന്ദർ അർഷ്ദീപിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. പാക് താരം ആസിഫ് അലിയുടെ ക്യാച്ച് കൈവിട്ടതിനു പിന്നാലെ അർഷ്ദീപിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വിജേന്ദറിൻ്റെ ട്വീറ്റ്.
മത്സരഫലത്തിൽ ആസിഫ് അലിയുടെ പാഴാക്കിയ ക്യാച്ച് ഏറെ നിർണായകമായിരുന്നു. 18ആം ഓവറിൽ യുവ സ്പിന്നർ രവി ബിഷ്ണോയ്‌യെ ആക്രമിക്കാൻ ശ്രമിച്ച ആസിഫിൻ്റെ അനായാസ ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ അർഷ്ദീപിനു സാധിച്ചില്ല. ക്യാച്ച് പാഴാക്കുമ്പോൾ ആസിഫ് അലിയുടെ വ്യക്തിഗത സ്കോർ 2 ആയിരുന്നു. പിന്നീട് 8 പന്തുകളിൽ 16 റൺസെടുത്ത ആസിഫ് അലി പാക് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
അർഷ്ദീപിനെ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും മുൻ താരം ഹർഭജൻ സിംഗും അടക്കമുള്ളവർ പിന്തുണച്ചു. സമ്മർദ്ദമുള്ള മത്സരങ്ങൾ കളിക്കുമ്പോൾ ആർക്കും പിഴവ് സംഭവിക്കാമെന്ന് കോലി പ്രതികരിച്ചു. നന്നായി കളിച്ചതുകൊണ്ടാണ് പാകിസ്താൻ വിജയിച്ചതെന്നും അർഷ്ദീപിനെ ക്രൂശിക്കുന്നത് മോശമാണെന്നും ഹർഭജൻ ട്വീറ്റ് ചെയ്തു.
Story Highlights: arshdeep singh wikipedia edit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here