പ്രശ്നക്കാരായ സ്ഥിരം കുറ്റവാളികളെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു

പ്രശ്നക്കാരായ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് സേന. ഇതിന്റെ ഭാഗമായി കോട്ടയത്തെ സ്ഥിരം കുറ്റവാളികളായ ഏഴുപേരുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു. രാമപുരം തട്ടാറയിൽ അഖിൽ തോമസ് (22), രാമപുരം ചിറയിൽ അസിന് (24), കൊല്ലപ്പള്ളി തച്ചുപറമ്പിൽ ദീപക് ജോൺ (27), അതിരമ്പുഴ കൊച്ചുപുരയ്ക്കൽ ആൽബിൻ കെ ബോബൻ (24), ഐമനം ചിറ്റക്കാട്ട് പുളിക്കപറമ്പിൽ ലോജി (25), മീനച്ചിൽ തെങ്ങുംതോട്ടം പാറയിൽ ജോമോൻ (42), കടപ്ളാമറ്റം വയലാ വാഴക്കാലയിൽ രാജു (47), എന്നിവരുടെ ജാമ്യമാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി റദ്ദാക്കിയത്. ( Bail of habitual offenders cancelled ).
Read Also: സുരക്ഷ ജീവനക്കാരെ മർദിച്ച സംഭവം; മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ പ്രവർത്തകർ
2018 ൽ വീട്ടിൽ കയറി സ്വർണം മോഷ്ടിച്ച കേസിൽ പ്രതികളായ അഖിലും അസിനും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇരുവർക്കും നാല് കേസുകൾ വീതം നിലവിലുണ്ട്. സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയായ ദീപക്കിനെതിരെ 10 കേസുകൾ നിലവിലുണ്ട്. കുപ്രസിദ്ധ കുറ്റവാളിയായ ജോമോന് 2018ൽ പാലായിലെ ബാറിലെ ജീവനക്കാരനെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി ജാമ്യ വ്യവസ്ഥ ലംഘിച്ചയാളാണ്.
വധശ്രമം ഉൾപ്പെടെ 7 കേസുകളിൽ പ്രതിയാണ് രാജു. 2021 ല്‍ മോഷണ കേസിൽ പ്രതിയായ ലോജി ജാമ്യത്തിലിറങ്ങി 84 കാരനെ കത്തികൊണ്ട് ആക്രമിച്ചിരുന്നു. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ നിയമ നടപടികള്‍ തുടരുമെന്നാണ് ജില്ലാ പൊലീസ് മേധാവി കാർത്തിക് വ്യക്തമാക്കുന്നത്.
Story Highlights: Bail of habitual offenders cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here