വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രത്യേക അഭ്യർത്ഥന; കേന്ദ്രമന്ത്രി ജയശങ്കറിന് അനുവദിച്ചത് 2 ബുള്ളറ്റ് പ്രൂഫ് കാറുകൾ

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ബുള്ളറ്റ് പ്രൂഫ് കാർ കേന്ദ്രം അനുവദിച്ചു. രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകളാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിക്കുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പഹൽകാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ രാജ്യത്തിന്റെ സുപ്രധാന പദവിയിലിരിക്കുന്ന കേന്ദ്രമന്ത്രി എസ് ജയശങ്കറിന് സുരക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കേന്ദ്രമന്ത്രിയുടെ സുരക്ഷാ സാഹചര്യം സംബന്ധിച്ച വിലയിരുത്താൻ നടത്തണമെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഇത് പ്രകാരം സി ആർ പി എഫ് ആണ് കേന്ദ്രമന്ത്രിക്കുള്ള ഭീഷണി എത്രത്തോളമുണ്ടെന്ന് വിലയിരുത്തിയത്. ഇതിനുശേഷമാണ് രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ അനുവദിക്കാൻ തീരുമാനമായത്. നിലവിൽ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. ഇത് പ്രകാരം 6 സി ആർ പി എഫ് ഗൺമാൻമാർ അദ്ദേഹത്തിനോടൊപ്പം എപ്പോഴും ഉണ്ട്. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ 10 സിആർപിഎഫ് സൈനികരും സുരക്ഷ ചുമതല വഹിക്കുന്നുണ്ട്.
ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ ഞായറാഴ്ച വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കുള്ള സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം 25 ഓളം ബിജെപി നേതാക്കളുടെ സുരക്ഷയും വർദ്ധിപ്പിക്കുന്നുണ്ട്.
Story Highlights : Security of S Jaishankar enhanced with two bullet proof vehicles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here