വിഴിഞ്ഞം ചർച്ച പരാജയം; മുഖ്യമന്ത്രി തങ്ങളെ ആക്ഷേപിക്കുകയാണെന്ന് ലത്തീൻ അതിരൂപത

വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. നാലാംവട്ടചർച്ചയാണ് പരാജയപ്പെട്ടത്. ഒരു കാര്യത്തിലും യോഗത്തിൽ കൃത്യമായ തീരുമാനം ആയില്ലെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും യൂജിൻ പെരേര കുറ്റപ്പെടുത്തി. നിവേദനങ്ങൾ ഫയലിൽ മാത്രമാകുകയാണ്. സമരം സംസ്ഥാന വ്യാപകമാക്കുമെന്നും മൂലമ്പള്ളിയിൽ നിന്ന് ആദ്യഘട്ടസമരം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ( Latin Archdiocese criticizes the Chief Minister pinarayi vijayan ).
മന്ത്രിസഭാ ഉപസമിതിയുമായുള്ള യോഗത്തിൽ മന്ത്രിമാരെ ലത്തീൻ അതിരൂപത പ്രതിഷേധം അറിയിച്ചു. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.
Read Also: മുഖ്യമന്ത്രിയുടെ വിമർശനം; പ്രതിഷേധം രേഖപ്പെടുത്തി ലത്തീൻ അതിരൂപത
അതേസമയം, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ തങ്ങൾക്ക് നല്ല ഉദ്ദേശ്യം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എതിർക്കുന്നവർ അവർ എന്തുകൊണ്ടാണ് എതിർക്കുന്നതെന്ന് വ്യക്തമാക്കണം. ചിലർ വിചാരിക്കുന്നു അവരുടെ ഒക്കത്താണ് എല്ലാം എന്ന്. ഏതൊരു നല്ല കാര്യത്തിനും എതിർക്കാൻ ആളുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടക വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയത്.
ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ വിളിച്ചു. അപ്പോൾ ഒരു ഭാഗത്ത് നിന്ന് ഇത് പറ്റിക്കലാണെന്ന് സന്ദേശം വന്നു. ആരും ചടങ്ങിന് പങ്കെടുക്കരുതെന്ന് ആഹ്വനം ചെയ്തു. ചിലർ വിചാരിക്കുന്നു, അവരുടെ ഒക്കത്താണ് എല്ലാം എന്ന്. ചതി ആണ് ധനസഹായ വിതരണം എന്നു വരെ പ്രചരിപ്പിച്ചു. ഏതൊരു നല്ല കാര്യത്തിനും എതിർക്കാൻ ആളുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അത് ജനം അംഗീകരിക്കില്ല. ചതി ശീലമുള്ളവർക്കേ ഇങ്ങനെ പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ട അല്ല. ആരും സഹായം കൈപറ്റരുതെന്ന പ്രചാരണത്തിന് ഈ സ്ഥാനത്ത് ഇരുന്ന് മറുപടി പറയുന്നില്ല. നാട്ടിലെ ജനങ്ങൾ ഇത്തരം കാര്യങ്ങളിലെന്നല്ല എല്ലാ കാര്യങ്ങളിലും സഹകരിക്കുന്നുണ്ട്. ഈ കാര്യത്തിലുള്ള സർക്കാരിന്റെ ആത്മാർത്ഥ മത്സ്യതൊഴിലാളികൾക്ക് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ചടങ്ങിലേക്ക് ഇത്രയധികം മത്സ്യതൊഴിലാളികൾ എത്തിയത്. എന്താണോ ചെയ്യാൻ പറ്റുന്നത് അത് സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Latin Archdiocese criticizes the Chief Minister pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here