മുതലപ്പൊഴി അപകടത്തിൽ ഇനി കണ്ടെത്താനുള്ളത് 3 പേരെ

മുതലപ്പൊഴി അപകടത്തിൽ ഇനി കണ്ടെത്താനുള്ളത് 3 പേരെ. മുസ്തഫ, ഉസ്മാൻ, സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ബോട്ടിൽ ഉണ്ടായിരുന്നത് ആകെ 23 മത്സ്യത്തൊഴിലാളികളാണ്. ഇതിൽ രണ്ട് പേർ മരിച്ചിരുന്നു. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതികൂല കാലാവസ്ഥ കാരണം മണിക്കൂറുകളായി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ( Muthalappozhi Boat accident ).
മുതലപ്പൊഴിയില്‍ നിന്ന് 23 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളമാണ് ഇന്ന് ഉച്ചയോടെ അപകടത്തില്‍ പെടുന്നത്. കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫ മർവ എന്ന ബോട്ടാണ് തിരയിൽ പെട്ട് മറിഞ്ഞത്. മറ്റ് ബോട്ടുകളിലായെത്തിയ മത്സ്യത്തൊഴിലാളികൾ 9 പേരെ രക്ഷപ്പെടുത്തി.
Read Also: മുതലപ്പൊഴി അപകടം; രക്ഷാപ്രവർത്തനത്തിന് സർക്കാരിന്റെ തീവ്രശ്രമം
മുതലപ്പുഴയിൽ ശക്തമായ തിരയിൽ മത്സ്യബന്ധന ബോട്ടുകൾ മറിഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സർക്കാരിന്റെ തീവ്രശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവരമറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡ്, നേവി എന്നിവയുമായി സർക്കാർ ബന്ധപ്പെട്ടു. കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ടുകൾ തെരച്ചിൽ നടത്തി.
അതിനുശേഷം കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും ഹെലികോപ്റ്റർ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം ടേക്ക് ഓഫ് ചെയ്യാൻ പറ്റിയില്ല. നേവിയുടെ തീര നിരീക്ഷണക്കപ്പൽ കൊണ്ടുവരാൻ ശ്രമം നടത്തിയിട്ടുണ്ട്. അത് ഇന്ന് രാത്രിയോടെ എത്തുമെന്നാണ് പ്രതീക്ഷ.
മോശം കാലാവസ്ഥ കാരണം രാത്രിയിലെ തെരച്ചിൽ നിർത്തിയിരിക്കുകയാണ്. കാലാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് നാളെ രാവിലെ വ്യോമമാർഗേനയുള്ള ശ്രമങ്ങളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Story Highlights: Muthalappozhi Boat accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here