ഏഷ്യാ കപ്പ് സൂപ്പർ 4; ഇന്ത്യയ്‌ക്കെതിരെ ലങ്കയ്ക്ക് 174 റൺസ് വിജയ ലക്ഷ്യം
ഏഷ്യാ കപ്പ് സൂപ്പർ 4 പോരിൽ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് 174 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനമാണ് പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ നയിച്ചത്. ലങ്കയ്ക്കായി ദിൽഷൻ മധുശങ്ക മൂന്ന് വിക്കറ്റും ദസുൻ സനക, ചാമിക കരുണരത്‌നെ എന്നിവർ രണ്ട് വിക്കറ്റ് വീതവും മഹേഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീമിന് മികച്ച തുടക്കമായില്ല. ഓപ്പണർ കെ.എൽ രാഹുൽ (7 പന്തിൽ 6) രണ്ടാം ഓവറിൽ പുറത്തായി. സ്പിന്നർ മഹേഷ് തീക്ഷണയാണ് പുറത്താക്കിയത്. മൂന്നാം ഓവറിൽ ദിൽഷൻ മധുശങ്കയുടെ പന്തിൽ വിരാട് കോലി ക്ലീൻ ബൗൾഡ്. പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ടീമിനെ മെല്ലെ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും മൂന്നാം വിക്കറ്റിൽ 97 റൺസിന്റെ ശക്തമായ കൂട്ടുകെട്ട് പടുത്തുയർത്തി.
രോഹിതിന്റെയും സൂര്യകുമാറിന്റെയും കൂട്ടുകെട്ട് പതിമൂന്നാം ഓവറിൽ ചാമിക കരുണരത്‌നെ തകർത്തു. രോഹിതിനെ കരുണരത്‌നെ പവലിയനിലേക്ക് അയച്ചു. 41 പന്തിൽ 5 ഫോറും 4 സിക്സും സഹിതം 72 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. 15-ാം ഓവറിൽ സൂര്യകുമാർ ദസുൻ ഷനകയുടെ ഇരയായി. 29 പന്തിൽ 34 റൺസാണ് സൂര്യകുമാർ നേടിയത്. ഹാർദിക് പാണ്ഡ്യയ്ക്ക് (13 പന്തിൽ 17) കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. 19-ാം ഓവറിൽ ദീപക് ഹൂഡ (4 പന്തിൽ 3), ഋഷഭ് പന്ത് (13 പന്തിൽ 17) എന്നിവരെ മധുശങ്ക ഔട്ടാക്കി. 20ാം ഓവറിൽ ഭുവനേശ്വര് കുമാറിനെ (0) കരുണരത്‌നെ പുറത്താക്കി. രവിചന്ദ്രൻ അശ്വിൻ 15 റൺസോടെയും അർഷ്ദീപ് സിങ് 1 റൺസോടെയും പുറത്താകാതെ നിന്നു.
Story Highlights: asia cup india vs sri lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here