ആരാധകരുടെ സമ്മർദം കൊണ്ടാണ് സഞ്ജുവിനെ എ ടീം ക്യാപ്റ്റനാക്കിയതെന്ന് ഡാനിഷ് കനേരിയ

ആരാധകരുടെ സമ്മർദം കൊണ്ടാണ് സഞ്ജുവിനെ എ ടീം ക്യാപ്റ്റനാക്കിയത് പാകിസ്താൻ്റെ മുൻ താരം ഡാനിഷ് കനേരിയ. ടി-20 ലോകകപ്പ് ടീമിൽ താരത്തെ പരിഗണിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു. അതുകൊണ്ടാണ് സഞ്ജുവിനെ എ ടീം ക്യാപ്റ്റനാക്കിയതെന്ന് കനേരിയ പറഞ്ഞു. (sanju samson danish kaneria)
Read Also: രാഹുലും പന്തുമൊക്കെ എൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നത്, അവരോട് മത്സരമില്ല: സഞ്ജു സാംസൺ
സഞ്ജുവിനെ ടീമിൽ പരിഗണിക്കേണ്ടതായിരുന്നു എന്ന് കനേരിയ പറഞ്ഞു. സഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന് ഒരു എക്‌സ് ഫാക്ടർ നൽകിയേനെ. ബൗൺസി വിക്കറ്റുകളിൽ സഞ്ജുവിനെക്കാൾ നന്നായി കളിക്കുന്ന മറ്റാരും ഇന്ത്യൻ ടീമിൽ ഇല്ല. ഏത് വിഭാഗത്തിലായാലും സ്വന്തം രാജ്യത്തിൻ്റെ ടീമിനെ നയിക്കുക എന്നത് അഭിമാനകരമാണ്. സഞ്ജുവിന് ഇത് മികച്ച ഒരു അവസരമാണ്. പരമ്പര നേടാനായാൽ, ക്യാപ്റ്റനെന്ന നിലയിൽ അത് അദ്ദേഹത്തിന് വലിയ നേട്ടമാവുമെന്നും കനേരിയ പറഞ്ഞു.
അതേസമയം, രാഹുലും പന്തുമൊക്കെ തൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നും അവരോട് മത്സരിച്ചാൽ തൻ്റെ രാജ്യത്തെ താൻ കൈവിടുന്നതുപോലെയാണെന്നും സഞ്ജു പ്രതികരിച്ചിരുന്നു. ഋഷഭ് പന്തിനും ലോകേഷ് രാഹുലിനും പകരം സഞ്ജു സാംസൺ ടീമിലെത്തണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജു.
Read Also: സഞ്ജു എ ടീം ക്യാപ്റ്റനായത് എന്തുകൊണ്ട് പോസിറ്റീവായി കാണണം?
5 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരികെ എത്താനായത് സന്തോഷം നൽകുന്നതാണെന്ന് സഞ്ജു പറയുന്നു. അന്നും ഇന്നും ഇന്ത്യയാണ് ഒന്നാം നമ്പർ ടീം. ടീമിൽ മികച്ച താരങ്ങളുണ്ട്. ഒന്നാം നമ്പർ ടീമിൽ ഇടം കണ്ടെത്തുക എന്നത് എളുപ്പമല്ല. അതേസമയം, നമ്മൾ നമ്മളെപ്പറ്റിയും ചിന്തിക്കണം. വളരെ പോസിറ്റീവായി ചിന്തിക്കേണ്ടതുണ്ട്. കെഎൽ രാഹുലിനും ഋഷഭ് പന്തിനും പകരം സഞ്ജു ലോകകപ്പ് ടീമിലെത്തണമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾ നടക്കുന്നത് കണ്ടു. ഇക്കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാണ്. രാഹുലും പന്തുമൊക്കെ തൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നത്. അവരോട് മത്സരിച്ചാൽ തൻ്റെ രാജ്യത്തെ താൻ കൈവിടുന്നതുപോലെയാകും. അതുകൊണ്ട് പോസിറ്റീവായിരിക്കാനാണ് ശ്രമം. അവസരം ലഭിക്കുമ്പോഴൊക്കെ നല്ല പ്രകടനം നടത്താൻ ശ്രമിക്കുമെന്നും സഞ്ജു പറഞ്ഞു.
Story Highlights: sanju samson danish kaneria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here