വർക്കലയിൽ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയിൽ വെറ്ററിനറി ഡോക്ടറായ സഹോദരൻ കുത്തിക്കൊന്നു
വർക്കല മേൽവെട്ടൂരിലിൽ കിടപ്പുരോഗിയായ യുവാവിനെ മദ്യലഹരിയിൽ സഹോദരൻ കുത്തിക്കൊന്നു. മേൽവെട്ടൂർ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം. നാല് വർഷത്തോളമായി കിടപ്പ് രോഗിയായ സന്ദീപിനെ സഹോദരൻ വെറ്ററിനറി ഡോക്ടർ കൂടിയായ സന്തോഷ് (49) ആണ് കുത്തി കൊന്നത്. കത്തി കൊണ്ട് നെഞ്ചിൽ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സന്തോഷിനെ പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ( sick young man was stabbed to death by his drunken brother ).
പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലിൽ ജോലിയിൽ ഇരിക്കവേ ഫിക്സ് വന്ന് നാല് വർഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ സന്തോഷ്, വെറ്ററിനറി ഡോക്ടർ ആയി കട്ടപ്പന യിൽ ജോലി ചെയ്ത് വരികയായിരുന്നു. തികഞ്ഞ മദ്യപാനിയായ ഇയാൾ സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടർന്ന് സസ്‌പെൻഷനിൽ ആവുകയുമായിരുന്നു. വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിൽ ആണ് സന്ദീപ് താമസിച്ചു വന്നിരുന്നത്.
കഴിഞ്ഞദിവസം രാത്രി അമിതമായി മദ്യപിച്ച സന്തോഷ് സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസിൽ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നൽകുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാൻ ശ്രമിക്കുകയും അക്രമസക്തനാവുകയും ചെയ്തു. ഇത് കണ്ട് ഭയന്ന, സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസ് ആണ് വിവരം പൊലീസിനെ അറിയിക്കുന്നത്. എന്നാൽ നിമിഷങ്ങൾക്കകം കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നു എന്നാണ് സത്യദാസ് പൊലീസിന് നൽകിയ മൊഴി.
കത്തി പൂർണ്ണമായും നെഞ്ചിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വർക്കല പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സന്ദീപ് അവിവാഹിതനാണ്. കിടപ്പ് രോഗിയായ സന്ദീപിനെ സത്യദാസ് ആണ് വർഷങ്ങളായി ശുശ്രൂഷിച്ചു വരുന്നത്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നു. പിതാവ് സുഗതൻ വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടിരുന്നു.
Story Highlights: sick young man was stabbed to death by his drunken brother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here