റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം; ബിജെപി നേതാവിന്റെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
ഉത്തരഖണ്ഡില്‍ റിസോര്‍ട്ട് ജീവനക്കാരി അങ്കിത ഭണ്ടാരിയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന്റെ മകന്‍ പുല്‍കിത് ആര്യക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. അങ്കിതയുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളാണ് പുറത്തു വന്നത്. പുല്‍കിത് ആര്യ, വഴങ്ങിക്കൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ദുഷ്‌കരമായ തൊഴില്‍ അന്തരീക്ഷമാണ് റിസോര്‍ട്ടില്‍ ഉള്ളതെന്നും കാണിച്ച് അങ്കിത സുഹൃത്തിനയച്ച സന്ദേശങ്ങളാണ് പുറത്ത് വന്നത്. ഈ സന്ദേശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ അങ്കിതയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ശ്വാസം മുട്ടിയാണ് അങ്കിത മരണപ്പെട്ടതെന്നും ശരീരത്തില്‍ പാടുകളുണ്ടെന്നും ഇത് ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങളാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എയിംസില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു
സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെ റവന്യൂ പൊലീസ് സമ്പ്രദായം നിര്‍ത്തലാക്കണമെന്നും, എല്ലായിടത്തും പൊലീസ് ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നിയമ സഭാ സ്പീക്കര്‍ ഋതു ഖണ്ടൂരി ഭൂഷന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് കത്തയച്ചു.
19കാരിയായ അങ്കിതയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ ഉത്തരാഖണ്ഡില്‍ പ്രതിഷേധം പുകയുകയാണ്. പുല്‍കിത് ആര്യയുടെ റിസോര്‍ട്ടിന് നാട്ടുകാര്‍ തീവച്ച സംഭവവുമുണ്ടായി. പ്രതിയുടെ പിതാവിനെയും സഹോദരനെയും ബിജെപി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പുല്‍കിത് ആര്യയുടെ ഋഷികേശിലെ വനതാര റിസോട്ട് ആണ് നാട്ടുകാര്‍ കത്തിച്ചത്.അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചിരുന്നു.
Read Also: സിസേറിയന് തൊട്ടുമുന്‍പ് വൈദ്യുതി നിലച്ചു; കോയമ്പത്തൂരില്‍ യുവതിക്ക് ദാരുണാന്ത്യം
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിയുടെ പിതാവ് വിനോദ് ആര്യയെയും, സഹോദരന്‍ അങ്കിത് ആര്യയെയും ബിജെപിയില്‍ നിന്നും പുറത്താക്കി.
Story Highlights: more evidence against pulkit arya in ankitha bhandari’s muder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here