വാക്കുകള്‍ മുറിഞ്ഞുപോയിരുന്നു, ക്ഷീണമുണ്ടായിരുന്നിട്ടും സംസാരം നിര്‍ത്താന്‍ തയ്യാറായില്ല; കോടിയേരിയെ കുറിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കുന്നത്. അദ്ദേത്തിന്റെ വിയോഗത്തോടെ ആ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് കുഞ്ഞാലിക്കുട്ടി. സൗഹൃദത്തിന് വലിയ പ്രാധാന്യം നല്‍കിയ നേതാവായിരുന്നെന്നും എന്നും ബന്ധങ്ങളെ കാത്തുസൂക്ഷിച്ച വ്യക്തിത്വമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘രാഷ്ട്രീയത്തിനപ്പുറം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിട്ടാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അപ്പോളോ ആശുപത്രിയില്‍ കാണാനെത്തിയപ്പോള്‍ ഏറെ നേരം തങ്ങളും ഞാനുമായി സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് നല്ല ക്ഷീണമുണ്ടായിരുന്നു. ബന്ധുക്കളോട് പോലും കുറച്ച് നേരം മാറിയിരിക്കാന്‍ കൈകൊണ്ട് പറഞ്ഞാണ് ഞങ്ങളോട് സംസാരിച്ചത്.
അന്ന് മുഴുവന്‍ സംസാരം പോലും പുറത്തുവരുന്നുണ്ടായിരുന്നില്ല. പക്ഷേ സൗഹൃദത്തിന് അദ്ദേഹം അത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നു. അവശതയുടെ ഘട്ടത്തില്‍ പോലും ബന്ധങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കിയിരുന്നു കോടിയേരി….’
Read Also: കോടിയേരി: അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യത്തിലൂടെ വളര്‍ന്ന സഖാവ്
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
Read Also: തിരുവനന്തപുരത്ത് പൊതുദര്‍ശനമില്ല, കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിക്കും; സംസ്‌കാരം തിങ്കളാഴ്ച
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ജന്മാനാടായ കണ്ണൂരിലെത്തിക്കും. കണ്ണൂര്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. എയര്‍ ആംബുലന്‍സിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം സംസ്‌കരിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനമുണ്ടാകില്ല.
Story Highlights: PK kunhalikkutty about kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here