40 വര്‍ഷമായി ദുര്‍ഗാപൂജയും ഈദും ഒരുമിച്ചാഘോഷിച്ച് ഒരു പള്ളിയും ക്ഷേത്രവും
![mosque and temple celebrating Durga Puja and Eid together for 40 years](https://www.twentyfournews.com/wp-content/uploads/2022/10/Untitled-design-2022-10-03T224314.751.jpg?x93056)
40 വര്‍ഷമായി ദുര്‍ഗാപൂജയും ഈദും ഒരുമിച്ചാഘോഷിച്ച് ഒരു പള്ളിയും ക്ഷേത്രവുമുണ്ട് പശ്ചിമ ബംഗാളില്‍. ഒരു വശത്ത് മുസ്ലിം പള്ളിയും മറുവശത്ത് ഹൈന്ദവ ക്ഷേത്രവും സ്ഥിതിചെയ്യുന്ന ബംഗാളിലെ മഹിഷ്‌ഖോലയിലാണ് വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഈ അത്യപൂര്‍വ കാഴ്ച.
പ്ലോട്ടിന്റെ ഒരു വശത്ത് പള്ളിയും മറുവശത്ത് ക്ഷേത്രവും. പശ്ചിമബംഗ്ലാദേശിലെ നരൈലിലെ മഹിഷ്ഖോല പ്രദേശത്ത് ചിത്ര നദിയുടെ തീരത്താണ് 40 വര്‍ഷത്തോളമായി മതസൗഹാര്‍ദ്ദത്തിന്റെ കാഴ്ചയുള്ളത്. ഹിന്ദുക്കളും മുസ്ലീങ്ങളും ദിവസവും പ്രാര്‍ത്ഥിക്കാനെത്തുന്ന ആരാധനാലയങ്ങളാണിത്. 40 വര്‍ഷം പഴക്കമുള്ള ആചാരം തുടരുന്ന മഹിഷ്ഖോല നിവാസികള്‍ ദുര്‍ഗാ പൂജ ആഘോഷിക്കാന്‍ ഈ വര്‍ഷവും ഒത്തുകൂടി.
Read Also: പൂജ തെറ്റിയെന്ന് സംശയം; പൂജാരിയുടെ ചെവി കടിച്ചുപറിച്ച് യുവാവ്
ഈദ് ആഘോഷിക്കാനും നവരാത്രി ആഘോഷിക്കാനും ഇവിടെ രണ്ട് മതക്കാരുമുണ്ട്. ഒരു മതില്‍ക്കെട്ടിനപ്പുറം മാത്രമുള്ള ഈ ആരാധാനാലയങ്ങളില്‍ എല്ലാ വര്‍ഷത്തെ ആഘോഷങ്ങളും ഐക്യത്തോടെ ഇരുമതക്കാരും കൊണ്ടാടുന്നു.
മഹിഷ്‌ഖോല ഓള്‍ഡ് സബ് രജിസ്ട്രി ഓഫീസ് ജെയിം മസ്ജിദ് എന്ന പേര് ഈ പള്ളിക്ക് ലഭിച്ചത് അവിടെ പണ്ടുണ്ടായിരുന്ന സബ് രജിസ്ട്രി ഓഫീസില്‍ നിന്നാണ്. 1974ല്‍ രജിസ്്ട്രി ഓഫീസിനോട് ചേര്‍ന്നാണ് മസ്ജിദ് സ്ഥാപിച്ചത്. പിന്നീട് 1992-ല്‍ മസ്ജിദ് നവീകരിക്കുകയായിരുന്നു.
മഹിഷ്ഖോല സര്‍ബോജനിന്‍ പൂജാ മന്ദിര്‍ എന്ന പേരിലുള്ള ക്ഷേത്രം 1980ലാണ് സ്ഥാപിതമായത്. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ശക്തി കാത്തുസൂക്ഷിക്കുന്ന പ്രദേശവാസികള്‍ സര്‍ക്കാര്‍ പ്ലോട്ടിലാണ് രണ്ട് കെട്ടിടങ്ങളും നിര്‍മ്മിച്ചത്. പള്ളിയും അമ്പലവും മാത്രമല്ല ഇവയോട് ചേര്‍ന്ന് ഒരു ആശുപത്രി കൂടി ഇവിടെയുണ്ട്. മുന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരവും അവാമി ലീഗ് നേതാവുമായ മഷ്റഫെ ബിന്‍ മൊര്‍ത്താസയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ‘ഷരീഫ് അബ്ദുള്‍ ഹക്കിം ആന്‍ഡ് നറൈല്‍ എക്സ്പ്രസ് ഹോസ്പിറ്റല്‍’ എന്ന് പേരിട്ടിരിക്കുന്ന ചാരിറ്റബിള്‍ ഹോസ്പിറ്റലാണിത്.
Story Highlights: mosque and temple celebrating Durga Puja and Eid together for 40 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here