ലഹരിക്കടത്ത്; വിജിൻ വർഗീസിന്റെ വീട്ടിൽ എക്സൈസിന്റെ അപ്രതീക്ഷിത പരിശോധന

1476 കോടിയുടെ ലഹരിമരുന്ന് കേസിൽ കാലടി സ്വദേശി വിജിൻ വർഗീസിന്റെ വീട്ടിൽ എക്സൈസ് പരിശോധന. കാലടി അമലാപുരത്തെ വീട്ടിലാണ് പരിശോധന നടത്തുന്നത്. കമ്പനിയുടെ പേരിലുള്ള കാറും എക്സൈസ് പരിശോധിക്കുകയാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിക്കാനായാണ് വിജിൻ വർഗീസിന്റെ വീട്ടിൽ അപ്രതീക്ഷിത പരിശോധന നടത്തുന്നത്.
ലഹരിമരുന്ന് കേസിൽ മലയാളിയായ മൻസൂർ തച്ചൻപറമ്പിൽ നിരപരാധിയാണെന്നാണ് പിതാവ് മൊയ്തീൻ അഹമ്മദ് പറയുന്നത്. സഹായിയായ ഗുജറാത്ത് സ്വദേശി കണ്ടെയ്നറിൽ പാഴ്സൽ നിറച്ചിരുന്നു. കണ്ടെയ്നർ അയക്കുമ്പോൾ മൻസൂർ നാട്ടിലായിരുന്നു. മൻസൂർ ഇപ്പോൾ ദക്ഷിണാഫ്രിക്കയിലാണ്, കണ്ടെയ്നർ പുറപ്പെട്ട ശേഷമാണ് മടങ്ങിയത്. ഡി.ആർ.ഐ സംഘം മലപ്പുറം ഇന്ത്യനൂരിലെ വീട്ടിൽ പരിശോധന നടത്തിയെന്നും പിതാവ് വ്യക്തമാക്കി.
Read Also: ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് നാളെ തുടക്കം
മഹാരാഷ്ട്രയിൽ 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിലാണ് മലയാളി ഉൾപ്പടെ അറസ്റ്റിലായത്. കാലടി സ്വദേശിയും യുമിതോ ഇന്റർനാഷണൽ ഫുഡ്‌സിന്റെ മാനേജിങ് ഡയറക്ടറുമായ വിജിൻ വർഗീസിനെയാണ് ഡി.ആർ.ഐ ആദ്യം അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ വാസിയിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് ഡി.ആർ.ഐ പിടിച്ചെടുത്തത്. സംഭവത്തിൽ മലയാളിയായ മൻസൂർ തച്ചൻപറമ്പിലിന് ബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ മൻസൂർ നിരപരാധിയാണെന്നാണ് പിതാവ് വാദിക്കുന്നത്.
വിദേശത്തുനിന്ന് പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണ് വിജിൻ വർഗീസ് അടക്കമുള്ളവർ ലഹരിമരുന്ന് കടത്തിയിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കൊവിഡ് കാലത്താണ് മൻസൂറും വിജിനും പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും ദുബായിലേക്ക് മാസ്‌ക് കയറ്റി അയക്കുന്ന ബിസിനസ് തുടങ്ങി. പിന്നാലെ ആരംഭിച്ച പഴം ഇറക്കുമതിയുടെ മറവിലാണ് ലഹരിമരുന്ന് കടത്തിയത്. അതേസമയം, ലഹരിക്കടത്തിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും എല്ലാം നിയന്ത്രിച്ചിരുന്നത് മൻസൂറായിരുന്നുവെന്നുമാണ് വിജിന്റെ മൊഴി.
Story Highlights: drug case; Excise’s inspection at Vijin Varghese’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here