‘പരസ്യ പിന്തുണ നല്‍കാന്‍ പലര്‍ക്കും മടി’; കേരളത്തില്‍ നിന്ന് വലിയ ഭൂരിപക്ഷം കിട്ടുമെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഭൂരിപക്ഷം കിട്ടുമെന്ന് ശശി തരൂര്‍ എംപി. തനിക്ക് പരസ്യമായി പിന്തുണ നല്‍കാന്‍ പല നേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകും. അവരെ മനസിലാക്കുന്നു. ചിന്തിച്ച് വോട്ട് ചെയ്താല്‍ മതിയെന്നും കേരളത്തില്‍ നിന്ന് എത്ര വോട്ട് ലഭിക്കുമെന്ന് പറയാനാകില്ലെന്നും ശശി തരൂര്‍ എംപി പ്രതികരിച്ചു.
കേരളത്തില്‍ നിന്ന് വലയ ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവ പ്രതിനിധികളും താഴേത്തട്ടിലുള്ളവരും വോട്ട് അനുകൂലമാക്കുമെന്നാണ് കരുതുന്നതെന്നും തരൂര്‍ പറഞ്ഞു.
‘ധൈര്യത്തോടെ മുന്നോട്ട് പോകാനാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ആ വാക്കുകളോട് വിശ്വാസക്കുറവ് കാണിക്കാനാകില്ല. എല്ലാവരും പറയുന്നത് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്നാണ്. അതുകൊണ്ട് തന്നെ ഒരു ഫെയര്‍ ആന്റ് ഫ്രീ തെരഞ്ഞെടുപ്പാണിത്.
കെപിസിസി ആസ്ഥാനത്ത് പല നേതാക്കളെയും കണ്ടില്ല. അതിലൊന്നും പരിഭവമില്ല. എന്റെ തറവാട്ടിലേക്ക് വരുന്നത് പോലെയാണ് ഞാനിവിടെയെത്തുന്നത്’. തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത് പാര്‍ട്ടി നേതൃത്വത്തിന് വിധേയനാകാനില്ല; വിമര്‍ശനവുമായി ശശി തരൂര്‍
സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോഴും കേരളത്തില്‍ പ്രചാരണം തുടരുകയാണ് ശശി തരൂര്‍. പിന്തുണ പ്രതീക്ഷിക്കുന്ന നേതാക്കളെ നേരില്‍ കണ്ടും ഫോണില്‍ സംസാരിച്ചുമാണ് തരൂരിന്റെ പ്രചാരണം. മല്ലികാര്‍ജുന്‍ ഖാര്‍ഖെ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയാണെന്ന സന്ദേശം ലഭിച്ചതോടെ തരൂരിനോട് മുഖം തിരിക്കുകയാണ് കെപിസിസി നേതൃത്വം.
ആദ്യ ഘട്ടത്തില്‍ തരൂരിന് പിന്തുണ പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റെ കെ.സുധാകരന്‍ പോലും ഒടുവില്‍ നിലപാട് മാറ്റിയതിന് പിന്നില്‍ ഹൈക്കമാന്‍ഡിന്റെ രഹസ്യസന്ദേശമെന്നത് വ്യക്തം. തിരുവനന്തപുരത്ത് എത്തിയിട്ടും മുതിര്‍ന്ന നേതാക്കളാരും തരൂരിന് മുഖം കൊടുക്കാന്‍ തയ്യാറായതുമില്ല.
Story Highlights: Shashi Tharoor says he will get a big majority from Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here