Advertisement

ഖത്തർ ലോകകപ്പ്; പ്രചരിക്കുന്ന വൈറൽ പോസ്റ്റർ വ്യാജം [24 ഫാക്ട് ചെക്ക്]

October 6, 2022
Google News 3 minutes Read

ഖത്തർ ലോകകപ്പിലെത്തുമ്പോൾ ആരാധകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന പേരിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. മദ്യപാനം, ഡേറ്റിംഗ്, സ്വവർഗ പ്രണയം, ഉയർന്ന ശബ്ദത്തിലുള്ള സംഗീതം തുടങ്ങിയവയൊന്നും അനുവദനീയമല്ലെന്ന തരത്തിലാണ് പോസ്റ്റർ. ഖത്തർ സർക്കാർ ഔദ്യോഗികമായി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളാണ് ഇവ എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഈ പോസ്റ്റർ മുൻ നിർത്തി ഒട്ടേറെ ട്രോളുകളും പ്രചരിച്ചു. എന്നാൽ, സത്യം ഇതല്ല. (qatar fake poster fact)

Read Also: ‘മാന്യമായ’ വസ്ത്രം ധരിക്കണം, പൊതുസ്ഥലത്ത് മദ്യപാനം പാടില്ല; ഖത്തറിൽ ലോകകപ്പിനെത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്

ലോകകപ്പിനെത്തുന്ന ആരാധകർ ചെയ്യേണ്ട കാര്യങ്ങളായി ഖത്തറിലെ ചില ഇസ്‌ലാമിക് ആക്ടിവിസ്റ്റുകൾ പുറത്തിറക്കിയ പോസ്റ്റർ ആണ് ഇത്. ഒരു സംഘം സ്ത്രീകളാണ് ഈ ആക്ടിവിസ്റ്റുകൾ എന്നും സൂചനയുണ്ട്. ‘ഷോ യുവർ റെസ്പെക്ട്’ എന്ന ആശയവുമായി ഇസ്ലാമിക നിയമങ്ങൾ പാലിക്കണമെന്നാണ് ഇവർ പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നത്. ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൻ്റെ സ്റ്റോറിയിൽ ഈ പോസ്റ്റർ കാണാം. അക്കൗണ്ടിൽ ഇതുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളുണ്ട്.

2014 ജൂണിൽ ആരംഭിച്ച ഈ ക്യാമ്പയിന് പക്ഷേ, വലിയ പിന്തുണ ലഭിച്ചിട്ടില്ല. സദാചാരവിരുദ്ധമായ പ്രവൃത്തികളിൽ നിന്ന് പൊതു ഇടങ്ങളെ സംരക്ഷിക്കുന്നതിനും അടക്കവും ഒതുക്കവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ക്യാമ്പയിൻ ആരംഭിച്ചതെന്ന് സംഘാടകർ പറയുന്നു. ‘ഖത്തറിലായിരിക്കുമ്പോൾ നിങ്ങൾ ഞങ്ങളിൽ പെട്ടവരാണ്. അതിനാൽ, ഞങ്ങളുടെ സംസ്കാരവും മൂല്യങ്ങളും സംരക്ഷിക്കാൻ സഹായിക്കൂ’ എന്നാണ് ഇവരുടെ അഭ്യർത്ഥന. ഇവർക്ക് ഖത്തർ സർക്കാരുമായി ഒരു ബന്ധവുമില്ല.

ലോകകപ്പ് കാണാനെത്തുന്നവർക്കുള്ള ഔദ്യോഗിക നിർദ്ദേശങ്ങൾ ഇവയാണ്:

ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവായിരിക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 48 മണിക്കൂർ മുൻപ് ചെയ്ത നെഗറ്റീവ് ആർടിപിസിആർ ടെസ്റ്റ് റിപ്പോർട്ട് നൽകിയാലേ ഖത്തറിൽ പ്രവേശിപ്പിക്കൂ. 6 വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഈ നിയമം ബാധകമല്ല. ഖത്തറിലെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ മാസ്ക് നിർബന്ധമാണ്.

21 വയസിനു മുകളിലുള്ളവർക്ക് മദ്യപിക്കാൻ അനുവാദമുണ്ട്. ലൈസൻസ് ഉള്ള ബാറുകളിൽ നിന്നും റെസ്റ്ററൻ്റുകളിൽ നിന്നും ആരാധകർക്ക് മദ്യം വാങ്ങാം. എന്നാൽ, പൊതുസ്ഥലത്ത് മദ്യപിക്കാൻ അനുവാദമില്ല. വൈകിട്ട് 6.30നു ശേഷം സ്റ്റേഡിയങ്ങളിലെ ഫാൻ സോണുകളിൽ നിന്ന് ബിയർ ലഭിക്കും. കോർപ്പറേറ്റ് പാക്കേജ് എടുക്കുന്നവർക്ക് ബിയർ, വൈൻ അടക്കമുള്ള മദ്യങ്ങൾ സ്റ്റേഡിയത്തിനുള്ളിൽ ലഭിക്കും.

Read Also: ലോകകപ്പ്; ഖത്തറിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ചുമലുകൾ മറയ്ക്കുന്ന തരത്തിൽ ‘മാന്യമായ’ വസ്ത്രം ധരിച്ചാവണം ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടത്. സ്ലീവ്‌ലസുകളും ഷോർട്ട്സുകളും ധരിക്കാൻ പാടില്ല. ഖത്തർ ടൂറിസം അതോറിറ്റി നിർദ്ദേശിച്ചിരിക്കുന്ന തരത്തിലല്ലാതെ വസ്ത്രം ധരിക്കുന്നവർക്ക് ചില പൊതു ഇടങ്ങളിൽ പ്രവേശനം അനുവദിക്കില്ല. പുകവലി അനുവദനീയമാണെങ്കിലും സ്റ്റേഡിയങ്ങൾ അടക്കം പൊതു സ്ഥലങ്ങളിൽ പാടില്ല. ലംഘിക്കുന്നവരിൽ നിന്ന് പിഴയൊടുക്കും. 2014 മുതൽ ഇ-സിഗരറ്റുകൾ കച്ചവടം ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും ഉപയോഗിക്കുന്നതും രാജ്യത്ത് നിരോധിച്ചതാണ്.

രാജ്യത്ത് എത്തുന്ന ആരാധകർനിർബന്ധമായും ആരോഗ്യ ഇൻഷുറൻസ് എടുക്കണം. 13 ഡോളർ ആണ് ഇൻഷുറൻസ് തുക. നവംബർ ഒന്നിനു ശേഷം രാജ്യത്ത് എത്തുന്നവർ ഹയ്യ കാർഡിന് അപേക്ഷിക്കണം. കാർഡ് ഉപയോഗിച്ച് മെട്രോ, ബസ് അടക്കം പൊതു ഗതാഗത സംവിധാനങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം.

നവംബർ 20നാണ് ലോകകപ്പ് ആരംഭിക്കുക. ഡിസംബർ 18ന് ഫുട്ബോൾ മേല സമാപിക്കും. ഖത്തറിലെ 5 നഗരങ്ങളിൽ, 8 വേദികളിലായി 32 ടീമുകളാണ് ലോക കിരീടത്തിനായി പരസ്പരം പോരടിക്കുക.

Story Highlights: qatar world cup fake poster fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here