“ഈ ഗോൾ പൊന്നുമകൾക്കു വേണ്ടി”; ഗോൾ നേട്ടത്തിന് ശേഷം മകളുടെ ഓര്‍മയില്‍ വിതുമ്പി ലൂണ

ഐഎസ്എല്ലിലെ ഗോൾ നേട്ടം മകൾക്കായി സമ്മാനിച്ച് ലൂണ. ഐഎസ്എല്‍ ഒമ്പതാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്‍റെ ആദ്യ ഗോൾ പിറന്നത് 72-ാം മിനിറ്റിലായിരുന്നു. മഞ്ഞപ്പടയുടെ വിശ്വസ്തൻ അഡ്രിയാന്‍ ലൂണയാണ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ ഗോൾ അടിച്ചത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഇന്നലെ ആഘോഷത്തിമർപ്പിലായിരുന്നു. എന്നാൽ ലൂണയുടെ പ്രകടനം വ്യത്യസ്തമായിരുന്നു. കൈയില്‍ പതിപ്പിച്ച മകള്‍ ജൂലിയേറ്റയുടെ ടാറ്റുവിന് നേരെ വിരല്‍ചൂണ്ടി കണ്ണുനിറഞ്ഞാണ് അഡ്രിയാന്‍ ലൂണ പ്രതികരിച്ചത്. കഴിഞ്ഞ ഏപ്രിൽ ഒൻപതിനായിരുന്നു ലൂണയുടെ ആറു വയസുകാരി മകള്‍ ജൂലിയേറ്റ ഈ ലോകത്തോട് വിടപറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.
”ഏറെ വിഷമത്തോടെയാണ് എന്റെ മകളുടെ മരണ വിവരം ഞാൻ നിങ്ങളെ അറിയിക്കുന്നത്. ഈ വർഷം ഏപ്രിൽ ആറിനായിരുന്നു അവളുടെ വിയോഗം. ഈ വേർപാട് എനിക്കും എന്റെ കുടുംബത്തിനുമുണ്ടാക്കിയിരിക്കുന്ന വേദന ഒരിക്കലും മായ്ക്കാനാവത്തതാണ്” എന്നായിരുന്നു താരം കുറിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയായിരുന്നു മരണകാരണം. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.
ബ്ലാസ്റ്റേഴ്സിന്‍റെ ഗോളടി തുടങ്ങിവെച്ചതും വിജയത്തിലെ പ്രധാനിയുമാണ് ലൂണ. 72ാം മിനിറ്റില്‍ ലൂണയുടെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുസ്‌നിയും ഗോളുകൾ സമ്മാനിച്ചതോടെ വിജയപടിയിൽ കേരളം ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.
Story Highlights: ISL 2022-23: Adrian Luna dedicates goal to late daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here