ശശി തരൂർ അനുകൂല ഫ്ലക്സ്; പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയെന്ന് മണ്ഡലം പ്രസിഡന്റ്

എ.ഐ.സി.സി അദ്ധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലായിൽ ശശി തരൂരിന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രാദേശിക നേതൃത്വം. പാർട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയാണെന്നും മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി ജോസ് വ്യക്തമാക്കുന്നു. ശശി തരൂർ വിജയിക്കണമെന്നാണ് കോൺഗ്രസിലെ യുവജനങ്ങളും ഭൂരിഭാഗം പ്രവർത്തകരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫ്ലക്സ് ബോർഡിന് പിന്നിൽ കോൺഗ്രസ് ആണോ എന്ന ചോദ്യത്തിന് മറുപടി ശശി തരൂരിനെയാണ് ആഗ്രഹിക്കുന്നത് എന്നായിരുന്നു. എ ഗ്രൂപ്പിന്റെ പ്രധാന തട്ടകമാണ് പാലയെന്നതും ശ്രദ്ധേയമാണ്. ( Shashi Tharoor Flux; Local leader with explanation ).
കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ആരുടെയും പേര് ചേർത്തല്ല പോസ്റ്ററുകൾ ഇറങ്ങിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശശി തരൂരിന് പിന്തുണയേറുകയാണ്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ കേരളത്തിലെ പ്രധാന നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർത്ഥി എന്ന തരത്തിലാണ് നേതാക്കൾ പ്രചരണം നടത്തുന്നത്.
Read Also: ‘കെ സുധാകരനുമായി സംസാരിച്ചു, നല്ല വാക്കുകൾ പറഞ്ഞു’; പ്രതീക്ഷ മനസാക്ഷി വോട്ടിലെന്ന് ശശി തരൂർ
എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ പോലും പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞില്ല. രമേശ് ചെന്നിത്തലയാകട്ടെ മല്ലികാർജുൻ ഖാർഗെക്കായി നാല് സംസ്ഥാനങ്ങളിൽ പ്രചരണത്തിനിറങ്ങാനും തയ്യാറെടുക്കുകയാണ്. മല്ലികാർജുൻ ഖാർഗെ ഗാന്ധി കുടുംബത്തിന് താല്പര്യമുള്ള സ്ഥാനാർഥി എന്ന നിലയിലാണ് പ്രചരണം. നേതാക്കൾ നേരിട്ട് രംഗത്തിറങ്ങുന്നതോടെ കേരളത്തിൽ നിന്ന് പരമാവധി വോട്ടുകൾ സമാഹരിക്കുക എന്ന തരൂരിന്റെ ലക്ഷ്യം എളുപ്പത്തിൽ നടപ്പിലാവില്ല.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഭൂരിപക്ഷം കിട്ടുമെന്നാണ് ശശി തരൂരിന്റെ പ്രതീക്ഷ. തനിക്ക് പരസ്യമായി പിന്തുണ നൽകാൻ പല നേതാക്കൾക്കും ബുദ്ധിമുട്ടുണ്ടാകും. അവരെ മനസിലാക്കുന്നു. ചിന്തിച്ച് വോട്ട് ചെയ്താൽ മതിയെന്നും കേരളത്തിൽ നിന്ന് എത്ര വോട്ട് ലഭിക്കുമെന്ന് പറയാനാകില്ലെന്നും ശശി തരൂർ എംപി പ്രതികരിച്ചു.
Story Highlights: Shashi Tharoor Flux; Local leader with explanation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here