നീതിന്യായ വ്യവസ്ഥയെ ഓർത്ത് തലകുനിക്കുന്നു; സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ഹൈക്കോടതിക്കെതിരെ വി.ഡി.സതീശൻ
കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചതിൽ ഹൈക്കോടതിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സുരക്ഷാ ജീവനക്കാർക്ക് കോടതിയിൽ നിന്ന് നീതി കിട്ടിയില്ല. ഇനി എന്ത് തെളിവ് വേണം കോടതിക്കെന്ന് സതീശൻ ചോദിച്ചു.
നീതിന്യായ വ്യവസ്ഥയെ കുറിച്ച് ഓർത്ത് തല കുനിക്കുന്നു. സാധാരണക്കാർക്ക് എവിടെ നിന്നാണ് നീതി ലഭിക്കുക. തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ അണികൾ അഴിഞ്ഞാടുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.
Read Also: നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ അടക്കം അഞ്ച് പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നാലു മാസത്തേക്ക് മെഡിക്കല്‍ കോളജ് പരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
നേരത്തെ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഓഗസ്റ്റ് 31നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരായ ദിനേശന്‍, കെ.എ.ശ്രീലേഷ്, രവീന്ദ്രപണിക്കര്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റത്. സൂപ്രണ്ടിനെ കാണമെന്നാവശ്യപ്പെട്ട് അകത്തുകടക്കാന്‍ ശ്രമിച്ച ദമ്പതിമാരെ തടഞ്ഞതിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു മര്‍ദനത്തില്‍ കലാശിച്ചത്.
അതേസമയം കേസില്‍ ആദ്യത്തെ അഞ്ചുപ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് ഇവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. മറ്റ് രണ്ടു പ്രതികളെ പിടികൂടാന്‍ വൈകുന്നതിലും പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Story Highlights: V.D. Satheesan against the High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here