ഈ കരങ്ങളിൽ സുരക്ഷിതം; വെനീസിനെ രക്ഷിക്കുന്ന ഭീമൻ കരങ്ങൾ

ജലാശയങ്ങളുടെ നഗരമാണ് വെനീസ്. എവിടെ നോക്കിയാലും കനാലും മനോഹരമായ പാലങ്ങളും. കലാസൃഷ്ടികളുടെ നഗരമായും വെനീസ് അറിയപ്പെടുന്നു. പാരമ്പര്യവും ലോക ശ്രദ്ധ ആകർഷിക്കുന്ന സാംസ്കാരികതയും തന്നെയാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി വെനീസിനെ മാറ്റിയത്. വെനീസ് സമ്മാനിക്കുന്ന കാഴ്ചകൾ അത്രമേൽ മനോഹരമാണ്. ലക്ഷക്കണക്കിന് സഞ്ചാരികളാണ് വർഷംതോറും ഇവിടേക്ക് എത്താറുള്ളത്. സഞ്ചാരികൾക്ക് പ്രിയപ്പെട്ട നിരവധി കാഴ്ചകളും വെനീസിലുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് ഗ്രാൻഡ് കനാലിൽ നിന്നും ഉയർന്നു വരുന്ന കൈകളുടെ അതി ഭീമൻ ശിൽപം.
ഗ്രാൻഡ് കനാലിനരികെയുള്ള സാഗ്രെദോ ഹോട്ടലിനെ താങ്ങി നിർത്തുന്ന പോലെയാണ് ഈ കൈകളുടെ ശിൽപം പണികഴിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പേരും അങ്ങനെതന്നെയാണ്. ദി സപ്പോർട്ട് എന്നാണ് ഈ ശിൽപം അറിയപ്പെടുന്നത്. 2017 മുതലാണ് ഈ ശിൽപം ലോകശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത്. ഈ ശില്പം വെറുതെ കാഴ്ചയ്ക്കായി പണികഴിപ്പിച്ചതല്ല. വെനീസിന്റെ ഈ ശില്പത്തിന് പിന്നിലൊരു ചരിത്രവും ലക്ഷ്യവും ഉണ്ട്. എന്താണെന്ന് നോക്കാം…
പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഗ്രാൻഡ് കനാലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ. വെനീസിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ് ഈ കെട്ടിടം. കനാലിലെ ജലനിരപ്പ് ഉയർന്നതും കാലാവസ്ഥാ വ്യതിയാനങ്ങളും ഈ കെട്ടിടത്തിന്റെ നാശത്തിന് തുടക്കമിട്ടു. ഇക്കാര്യം ലോകശ്രദ്ധയിൽ പെടുത്തി കെട്ടിടത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശിൽപം പണി കഴിപ്പിച്ചത്.
ഈ ശില്പത്തിന് പിന്നിലെ മറ്റൊരു കൗതുകം എന്താണെന്ന് വെച്ചാൽ ഇറ്റാലിയൻ ശില്പി ലോറെന്‍സോ ക്വിന്‍ ആണ് ഇത് പണികഴിപ്പിച്ചത്. തന്റെ മകനായ ആന്റണിയുടെ കൈകളാണ് അദ്ദേഹം ശില്പത്തിന്റെ മോഡലാക്കാൻ ഉപയോഗിച്ചത്. ബാഴ്സലോണ സ്റ്റുഡിയോയിൽ നിർമ്മിച്ച ഈ ശിൽപം അതിനുശേഷം കനാലിനരികിലേക്ക് സ്ഥാപിക്കുക ആയിരുന്നു. ശില്പത്തിന്റെ ഓരോ കൈകൾക്കും 2,200 കിലോഗ്രാം വീതം ഭാരമുണ്ട്. 2017 ലെ വെനീസ് ബിനാലെയിലാണ് ഇത് ആദ്യമായി പ്രദർശിപ്പിച്ചത്. ഈ കൈകളിലൂടെ അർത്ഥമാക്കുന്നത് മനുഷ്യ കരങ്ങൾക്ക് ഭൂമിയെ രക്ഷിക്കാനും നശിപ്പിക്കാനും സാധിക്കുമെന്നാണ്. വാർത്തകളിൽ നിന്ന് നമ്മളും വായിച്ചറിഞ്ഞിട്ടുണ്ട് വെനീസ് നാശത്തിന്റെ വക്കിലാണെന്ന്. ജനങ്ങളോടുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ ശിൽപം.
Story Highlights: giant hands rise from a canal in venice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here