‘പുരുഷന്മാരോട് വിവേചനം’: സ്വിറ്റ്‌സര്‍ലന്‍ഡ് പെന്‍ഷന്‍ നിയമങ്ങള്‍ തിരുത്തണമെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി

പെന്‍ഷന്‍ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സ്വിറ്റസര്‍ലന്‍ഡ് രാജ്യത്തെ പുരുഷന്മാരോട് വിവേചനം കാണിക്കുന്നുവെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. വിധവകളോടും വിഭാര്യന്മാരോടും രാജ്യം രണ്ട് തരം സമീപനമാണ് കാണിക്കുന്നതെന്നും ഇത് വിവേചനമാണെന്നും ചൂണ്ടിക്കാട്ടി സ്വിസ് പൗരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. പെന്‍ഷന്‍ നിയമങ്ങള്‍ പുനപരിശോധിക്കണമെന്ന് കോടതി സ്വിറ്റസര്‍ലന്‍ഡിനോട് നിര്‍ദേശിച്ചു. (Switzerland discriminates against widowers, says European court)
സ്ത്രീകള്‍ക്ക് ഭര്‍ത്താവ് മരിച്ചാല്‍ ജീവിതാവസാനം വരെ വിധവാ പെന്‍ഷന്‍ ലഭിക്കും. എന്നാല്‍ ഭാര്യയെ നഷ്ടപ്പെട്ട പുരുഷന് 18 വയസില്‍ താഴെയുള്ള മക്കളുണ്ടെങ്കിലെ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. ഇത് വിവേചനമാണെന്നാണ് ഹര്‍ജിയിലൂടെ മാക്‌സ് ബീലര്‍ എന്നയാള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കുടുംബത്തിനായി അന്നം നേടുന്നത് പുരുഷനാണെന്ന വാദം വിവേചനത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കാനാകില്ലെന്നും യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വ്യക്തമാക്കി.
സമൂഹത്തിലെ സ്ത്രീ പുരുഷന്മാരുടെ കര്‍ത്തവ്യങ്ങളെക്കുറിച്ച് ചില തെറ്റായ വാര്‍പ്പുമാതൃകകള്‍ ഊട്ടിയുറപ്പിക്കാന്‍ നിയമങ്ങളിലെ ഇത്തരം വിവേചനങ്ങള്‍ കാരണമാകുമെന്ന നിരീക്ഷണമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഒരു കുടുംബത്തിലെ ഭര്‍ത്താവാണ് ഭാര്യയുടെ ചെലവുകള്‍ നോക്കുന്നത് എന്ന മുന്‍വിധിയെ ഒരു നിയമനിര്‍മാണം നടത്തുമ്പോള്‍ സര്‍ക്കാരിന് ആശ്രയിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Story Highlights:Switzerland discriminates against widowers, says European court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here