ഗവർണറുടെ അസാധാരണ നടപടി; കോൺഗ്രസിലും ഭിന്നത, എതിരഭിപ്രായവുമായി കെ.സി വേണുഗോപാലും

സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും ഭിന്നത. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയതിന് പിന്നാലെ ഗവർണറെ വിമർശിച്ചുകൊണ്ട് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് എഐസിസി അംഗം കെ.സി വേണുഗോപാൽ. ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ ഇന്നലെ മുസ്ലിംലീഗും വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതോടെ ഈ വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും വലിയ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്. ( Governor’s Action; Difference in Congress ).
ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയാണ് കെ.സി വേണുഗോപാൽ. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽ അതിനെ ചോദ്യം ചെയ്യേണ്ടതാണെന്ന കൃത്യമായ നിലപാടാണ് അദ്ദേഹം ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടിന് തീർത്തും വിരുദ്ധമാണിത്.
Read Also: ‘ഗവർണർ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്, അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി’: കെ സുരേന്ദ്രൻ
ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുകയാണെന്നുതന്നെയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ എ.പി.ജെ അബ്ദുൽ കലാം സർവ്വകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മറ്റ് ഒമ്പത് സർവ്വകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ട ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്.
ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ലീഗ് തുറന്നടിക്കുന്നു. ലീഗ് ഗവർണറെ തള്ളുകയും കോൺഗ്രസ് അനുകൂലിക്കുകയും ചെയ്തതോടെ പ്രതിപക്ഷത്തെ അഭിപ്രായ ഭിന്നത ഇന്നലെത്തന്നെ മറനീക്കി പുറത്തുവന്നിരുന്നു. കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ഗവർണർക്ക് എതിരായ നിലപാട് കൈക്കൊള്ളുകയും സംസ്ഥാന നേതൃത്വം ഗവർണറെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് അണികൾക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ ഇന്ന് നാല് മണിക്ക് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി പരിഗണിക്കും. വിസിമാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
കേരളത്തിലെ ഒൻപത് സർവകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ അന്ത്യശാസനം നൽകിയതിന് പിന്നാലെ സർക്കാർ-ഗവർണർ പോര് അതിരൂക്ഷമാകുകയാണ്. ഗവർണർ കേരളത്തിൽ സംഘപരിവാറിന് അഴിഞ്ഞാടാൻ കളമൊരുക്കരുതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഇതിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്നുമാണ് സർക്കാർ നിലപാട്. ക്ഷുദ്രശക്തികൾക്ക് കൂട്ടുനിൽക്കരുതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
Story Highlights: Governor’s Action; Difference in Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here