ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി; ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി. ഇന്നും നാളെയും വലിയ പ്രതിഷേധ പരിപാടികളാണ് എൽഡിഎഫ് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേതൃത്വം നൽകും. വിദ്യാർത്ഥി, യുവജന സംഘടനകളും ഗവർണർക്കെതിരായ പരസ്യ പ്രതിഷേധത്തിൽ പങ്കെടുക്കും. ( LDF protests against Arif Mohammad Khan ).
കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടൻ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചാൻസലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങൾ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.
Read Also: ജയ്ഹിന്ദും കൈരളിയും ഉൾപ്പടെയുള്ള 4 മാധ്യമങ്ങളെ ഗവർണർ വിലക്കിയത് ശെരിയല്ല; വി.ഡി സതീശൻ
കേരളത്തിലെ ഒൻപത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തിൽ നിന്ന് ഗവർണർ അയഞ്ഞിരുന്നു. അഭ്യർത്ഥന എന്ന രീതിയിലാണ് താൻ വൈസ് ചാൻസിലർമാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവർണർ കോടതിയിൽ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താൻ അത് പറഞ്ഞത്. വിസിമാർക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നൽകിയത്. എന്നാൽ ആരും അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ഗവർണർ പറഞ്ഞു.
സുപ്രിംകോടതി വിധി പ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുൻപ് നടത്തിയ അഭ്യർത്ഥന മാത്രമായിരുന്നു തന്റേത്. കാരണം ബോധിപ്പിക്കാനും, വിസിമാരുടെ ഭാഗം കേൾക്കാനും 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടിയൊന്നും ഉണ്ടാകില്ലെന്നും കോടതിയിൽ ഗവർണർ പറഞ്ഞു.
ഗവർണറുടെ അസാധാരണ ഉത്തരവിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് ദീർഘമായ വാർത്താ സമ്മേളനത്തിലൂടെ ഗവർണർ മറുപടി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം ഉൾപ്പെടെ പരാമർശിച്ചായിരുന്നു രാജ്ഭവനിൽ ഗവർണറുടെ വാർത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം പിപ്പിടിയാകാമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവർത്തനം എന്ന നിലയിൽ ചിലർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: LDF protests against Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here