ചീരാലിലെ കടുവ ഭീതി; പ്രശ്‌നപരിഹാരം തേടി സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും

വയനാട് ചീരാലില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങള്‍ തുടരുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ പഴൂര്‍ ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ രാപ്പകല്‍ സമരവും തുടരുകയാണ്. പ്രശ്‌നപരിഹാരം തേടി സമരസമിതി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. കടുവ ആക്രമണം തുടര്‍ക്കഥയായാല്‍ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ഇന്നലെ രാവിലെ 10ന് ആരംഭിച്ച രാപ്പകല്‍ സമരം തുടരുകയാണ്. രാത്രി ഏറെ വൈകിയും സമരപന്തലില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായിരുന്നത്. കടുവയെ വെടിവെച്ച് കൊല്ലണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. ഇനിയുമൊരു ആക്രമണമുണ്ടായാല്‍ സമരമുറ മാറുമെന്ന താക്കീതാണ് സമരസമിതി മുന്നോട്ട് വെക്കുന്നത്.
ജനപ്രതിനിധികളും സമരസമിതി നേതാക്കളും രാവിലെ 11 നാണ് തിരുവനന്തപുരത്ത് മുഖ്യന്ത്രിയെ കാണുക. പ്രതിഷേധം കനത്തതോടെ വനം വകുപ്പ് പ്രദേശത്ത് കൂടുതല്‍ കൂടുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 30 നിരീക്ഷണ ക്യാമറകളും അഞ്ചു ലൈവ് സ്ട്രീമിംഗ് ക്യാമറകളും കടുവ സാന്നിധ്യം സ്ഥിരീകരിച്ച മേഖലകളില്‍ സ്ഥാപിക്കും. കടുവ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പട്രോളിംഗ് ശക്തമാക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന വനം, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. തെരച്ചിലിനായി കുങ്കിയാനകളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
Read Also: പന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരുക്ക്
കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ കടുവ ആക്രമണത്തില്‍ ചീരാലില്‍ ഒന്‍പത് പശുക്കള്‍ കൊല്ലപ്പെടുകയും നാല് പശുക്കള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.അതേസമയം ഇതുവരെ കടുവ ആക്രമണത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കിട്ടി തുടങ്ങിയെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
Story Highlights: protest committee leaders meet pinarayai to seek solution for tiger attack wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here