വിദ്വേഷ പ്രസംഗ കേസിൽ അസംഖാൻ കുറ്റക്കാരനെന്ന് കോടതി; 3 വർഷം തടവ്
വിദ്വേഷ പ്രസംഗ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ സമാജ്‌വാദി പാർട്ടി നേതാവും രാംപൂർ എംഎൽഎയുമായ അസംഖാന് മൂന്ന് വര്‍ഷം തടവ്. 2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും നടത്തിയ പരാമര്‍ശങ്ങളിലാണ് രാംപുര്‍ കോടതി ശിക്ഷ വിധിച്ചത്. ഇതോടെ അസംഖാനും നിയമസഭാംഗത്വം നഷ്ടമാകും.
രാംപുരിൽ നിന്നുള്ള എംഎൽഎയായ അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, മോഷണം തുടങ്ങി 90ൽ അധികം കേസുകളുണ്ട്. ഐപിസിയിലെ ജനപ്രാതിനിധ്യ നിയമത്തിലെ 153-എ, 505-എ, 125 വകുപ്പുകൾ പ്രകാരമാണ് അസംഖാനെ കോടതി ശിക്ഷിച്ചത്. 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. അതുവരെ അദ്ദേഹത്തിന് ജാമ്യത്തില്‍ കഴിയാമെന്നും കോടതി വ്യക്തമാക്കി.
2020ൽ അറസ്റ്റിലായ ഇദ്ദേഹം 27 മാസം ജയിലിൽ ആയിരുന്നു. ആദ്യമായാണ് അസം ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെടുന്നത്. വിദ്വേഷ പ്രസംഗ കേസിൽ അസം ഖാൻ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി രംഗത്തുവന്നു. ഇത് മനഃപൂർവം ചെയ്യുന്നതാണെന്നാണ് എസ്പി നേതാവ് ഫക്രുൽ ഹസൻ ആരോപിച്ചു.
Story Highlights: Azam Khan Gets 3 Years Jail For Hate Speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here