പതിറ്റാണ്ടുകളുടെ വലതുപക്ഷ ഭരണത്തിന് വിരാമം; ബോൾസനാരോ പുറത്തായി; ബ്രസീലിൽ അധികാരത്തിലേറി ലുല ദ സിൽവ

പതിറ്റാണ്ടുകളുടെ വലതുപക്ഷ ഭരണത്തിന് വിരാമമിട്ടുകൊണ്ട് ബ്രസീലിൽ വെന്നിക്കൊടി പാറിച്ച് ഇടതുപക്ഷ നേതാവായ ലുല ദ സിൽവ. ജെയർ ബോൾസനാരോ 49.2% വോട്ടുകൾ നേടിയപ്പോൾ ലുല 50.8 % വോട്ടുകളാണ് നേടിയത്. 1990 ന് ശേഷം ഇതാദ്യമായണ് ഒരു സിറ്റിംഗ് പ്രസിഡന്റ് വീണ്ടും തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തിൽ നിന്ന് പുറത്താകുന്നത്. ജനുവരി 1ന് ലുല ദ സിൽവ പുതിയ ബ്രസീൽ പ്രസിഡന്റായി ചുമതലയേൽക്കും. ( lula defeats bolsanaro )
2003 മുതൽ 2010 വരെ ലുല ബ്രസീലിന്റെ ഭരണാധികാരിയായിരുന്നു. അന്ന് വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചും നടപ്പാക്കിയും ദശലക്ഷക്കണക്കിന് പേരെയാണ് പട്ടിണിയിൽ നിന്ന് ലുല കരകയറ്റിയത്. താൻ അധികാരത്തിലേക്ക് തിരച്ച് വരുന്നതോടെ അത്തരം ക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്ന് ലുല പ്രഖ്യാപിച്ചു. ഒപ്പം ആമസോൺ വനനശീകരണത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കാലാവസ്ഥാ വിഷയങ്ങളിൽ ലോകത്തെ നയിക്കാൻ തക്ക ശക്തിയായി ബ്രസീലിനെ വളർത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ചുവപ്പ് പുതയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. കൊളംബിയയിലും ചിലിയിലും ഇത്തവണ ഇടതുപക്ഷമാണ് ഭരണപദത്തിലേറിയത്. ഇപ്പോൾ ബ്രസീലിൽ ലുല ദ സിൽവയും. നിർധന കുടുംബത്തിൽ പിറന്ന ലുല 1970 കളിൽ ബ്രസീലിലെ പട്ടാള സർക്കാരിനെതിരെ സമരം ചെയ്തിട്ടുണ്ട്. പ്രസിഡന്റായിരുന്ന വർഷങ്ങളിലെല്ലാം ബ്രസീൽ സാമ്പത്തിക രംഗത്ത് വലിയ നേട്ടമാണ് കൈവരിച്ചത്. ലുലയുടെ നേതൃത്വത്തിലുള്ള വർക്കേഴ്‌സ് പാർട്ടി നേടിയെടുത്ത ജനസമ്മിതി അഴിമതിക്കേസിൽ തട്ടി വീണുടഞ്ഞു. 19 മാസമാണ് കൈക്കൂലിക്കേസിൽ ലുല ദ സിൽവ ജയിലിൽ കിടന്നത്. കഴിഞ്ഞ വർഷം ഈ കേസ് കോടതി തള്ളിയിരുന്നു.
Story Highlights: lula defeats bolsanaro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here