എം.വി. രാഘവൻ ഓർമ്മയായിട്ട് ഇന്ന് എട്ട് വർഷം
ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്ന എം.വി.ആർ എന്ന എം.വി. രാഘവന്റെ എട്ടാം ഓർമദിനമാണിന്ന്. രാഷ്ട്രീയമായി എതിർത്തിരുന്നവർ പോലും എം വി ആറിന്റെ നേതൃ പ്രതിഭയെ അംഗീകരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. ( MV Raghavan Death anniversary ).
കുറിക്കുകൊള്ളുന്ന പ്രസംഗവും അപാരമായ സംഘാടന പാടവുമാണ് എം.വി.ആറിനെ ജനകീയനാക്കിയത്. പതിനാറാം വയസിൽ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച എംവിആർ എഴുപതുകളിലെ തൊഴിലാളിവർഗ്ഗരാഷ്ട്രീയം കെട്ടിപ്പടുത്തു. സി.പി.ഐ.എം, മലബാറിലെ കരുത്തുറ്റ പ്രസ്ഥാനമായി മാറുന്നത് എം.വി.ആർ ജില്ലാസെക്രട്ടറിയായിരുന്ന കാലത്താണ്. കണ്ണൂരിൽ നക്സൽ പ്രസ്ഥാനത്തിന് ഏറെ പ്രവർത്തകർ ഉണ്ടാവാതെ പോയതും എം.വി.ആറിന്റെ പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ നടപടികൾകൊണ്ടായിരുന്നു.
കേരള കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബദൽരേഖ 1985-ൽ അവതരിപ്പിച്ചതിന്റെ പേരിൽ 1986 ജൂൺ 23-നാണ് എം.വി.ആർ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്നത്. ഒരുമാസത്തിനിപ്പുറം ജൂലൈ 27-ന് സി.എം.പി രൂപീകരിച്ചു. 1991-ലും 2001-ലും സഹകരണവകുപ്പ് മന്ത്രിയായിരുന്നു. കേരളരാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ കൂത്തുപറമ്പ് വെടിവെപ്പാണ് എം.വി. രാഘവന്റെ രാഷ്ട്രീയജീവിതത്തിൽ നിഴൽ വീഴ്ത്തിയ സംഭവം.
തിളച്ചുമറിയുന്ന ഒരു രാഷ്ട്രീയകാലമുണ്ടായ എം.വി.ആറിനെ അവസാന കാലത്ത് സിപിഐഎം വീണ്ടും അംഗീകരിച്ചു. ശക്തമായി എതിർത്ത നേതാക്കൾ തന്നെ രാഷ്ട്രീയ സഹകരണത്തിനായി വീട്ടിലെത്തി കണ്ടു ചർച്ചകൾ നടത്തി. ഔപചാരികമായ മടക്കം സാധ്യമാകും മുൻപായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ.
Story Highlights: MV Raghavan Death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here