ശബരിമല തീർത്ഥാടനം; തിരക്ക് നിയന്ത്രിക്കാൻ 660 രൂപ ദിവസവേതനത്തിൽ താത്കാലിക പൊലീസിനെ നിയോഗിക്കും

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് താത്കാലിക പൊലീസിനെ നിയോഗിക്കും. തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാലാണ് നടപടി. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് താത്കാലിക പൊലീസിന്റെ സേവനം ലഭ്യമാകുക. 660 രൂപ ദിവസ വേതനത്തിൽ 60 ദിവസത്തേക്കാണ് ഇവരെ നിയോഗിക്കുന്നത്. ( Sabarimala Pilgrimage; Temporary police will be appointed ).
വിമുക്തഭടന്മാർ, വിരമിച്ച പൊലീസുകാർ, എൻ.സി.സി കേഡറ്റ്‌സ് എന്നിവരെയാണ് നിയമിക്കുക. വനിതകളെ അടക്കം നിയോഗിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകി.
ശബരിമല തീർത്ഥാടനത്തിന് കെഎസ്ആർടിസി പുതിയ അന്തർ സംസ്ഥാന സർവ്വീസുകളും ആരംഭിക്കും. 64 പുതിയ അന്തർ സംസ്ഥാന സർവീസുകളാണ് നടത്തുന്നത്. ഇതിനായി കേരളം -തമിഴ്നാടുമായി ധാരണയിൽ എത്തി. മണ്ഡല – മകരവിളക്ക് ഉത്സവങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. ശബരിമല പൊലീസ് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ ആദ്യ ബാച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മാർഗ നിർദേശം നൽകി.
തീർത്ഥാടകർക്ക് സുഗമമായ ദർശനവും തൃപ്തിയോടെ തൊഴുതിറങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യമെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനം ഈ ഉത്സവ കാലം വിജയകരമാക്കുമെന്ന് ശബരിമല പൊലീസ് സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു.
സന്നിധാനത്തും പരിസരത്തുമായി 1,250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ശബരിമല സ്‌പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ, അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ ആർ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്തെ പൊലീസ് സേന വിന്യാസം. 980 സിവിൽ പൊലീസ് ഓഫീസർമാർ, 110 എസ്ഐ, എഎസ്ഐമാർ,30 സിഐമാർ, 12 ഡിവൈഎസ്പിമാർ എന്നിവരടങ്ങിയ സംഘത്തിനാണ് സുരക്ഷാ ചുമതല.
10 ദിവസം പൂർത്തിയാകുമ്പോൾ പുതിയ ഉദ്യോഗസ്ഥർ ചുമതലയേൽക്കും. കേരള പൊലീസിന്റെ കമാൻഡോ വിഭാഗം, സ്‌പെഷ്യൽ ബ്രാഞ്ച്, വയർലസ് സെൽ, ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നുണ്ട്.
തീർഥാടകരുടെ തിരക്ക് കൂടുന്നതനുസരിച്ച് വരും ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരുടെ എണ്ണത്തിലും വർധനയുണ്ടാകും. ഇതിനെല്ലാം പുറമേ സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ താത്കാലിക പൊലീസ് സ്റ്റേഷനും തുറന്നിട്ടുണ്ട്.
Story Highlights: Sabarimala Pilgrimage; Temporary police will be appointed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here