പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ; സൂപ്രണ്ടിനോട് വിശദീകരണം തേടി സിബിഐ കോടതി

പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സിബിഐ കോടതി നിർദേശം നൽകി. ജയിൽ സൂപ്രണ്ട് നാളെ ഹാജരാവണം എന്നാണ് കൊച്ചി പ്രത്യേക സിബിഐ കോടതിയുടെ നിർദേശം.
പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഐഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ആയുർവേദ ചികിത്സക്ക് നിർദേശിച്ചത്. നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് എ.പീതാംബരൻ. ഇക്കഴിഞ്ഞ ഓക്ടോബർ 14 നാണ് പീതാംബരന് അസുഖമായതിനെ തുടർന്ന് ജയിൽ ഡോക്ടറായ അമർനാഥിനോട് പരിശോധിക്കാൻ ജയിൽ സൂപ്രണ്ട് നിർദേശം നൽകിയത്. പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് 24-ാം തിയതി സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നു.
അതേസമയം കോടതി അനുമതിയില്ലാതെയുള്ള നടപടിയിൽ പിഴവ് കണ്ടെത്തിയതോടെയാണ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സിബിഐ കോടതി നിർദേശം നൽകിയത്. ജയിൽ സൂപ്രണ്ട് നാളെ ഹാജരാവണം എന്നാണ് കൊച്ചി പ്രത്യേക സിബിഐ കോടതിയുടെ നിർദേശം.
Story Highlights : Ayurvedic treatment to the prime accused in the Periya case in violation of the rules; CBI court seeks explanation from superintendent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here