വികസനത്തിന്റെ പേരിൽ പടുത്തുയർത്തേണ്ടത് സാഹോദര്യത്തിൻ്റെ ഓവർ ബ്രിഡ്ജുകൾ: കാത്തോലിക്ക ബാവ
വികസനമെന്ന പേരിൽ ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുമ്പോൾ അതിനുകീഴിൽ താമസിക്കുന്ന പാവപ്പെട്ടവരുടെ ജീവിതം കാണേണ്ടതാണെന്ന് മലങ്കര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ. ശാന്തിഗിരി ആശ്രമത്തിൽ നടന്ന സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാമെല്ലാവരും വികസനത്തിനായി കൊതിക്കുന്നു. ഏതു രാജ്യത്തുചെന്നാലും നമ്മൾ വികസനമെന്നത് വിലയിരുത്തുന്നത് ഓവർ ബ്രിഡ്ജുകളുടെ എണ്ണം നോക്കിയാണ്. എന്നാൽ ഓവർ ബ്രിഡ്ജുകളുടെ കീഴിൽ ഉറങ്ങുന്ന നിരവധി സാധാരണക്കാരായ, പാവപ്പെട്ടവരായ മനുഷ്യരുടെ ജീവിതത്തിൽ വികസനം ഉണ്ടാക്കുവാനാണ് നമ്മൾ പരിശ്രമിക്കേണ്ടത്. ഡിവൈഡറുകളിലും റോഡുവക്കിലും നിരവധി ജീവിതങ്ങളാണ് കഴിയുന്നത്. എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് നീ നിന്റെ അയൽക്കാരനെ സഹോദരനെപ്പോലെ സ്നേഹിക്കുവാനാണ്. എന്നാൽ ആരും ചെയ്യാത്തതും അതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് 12 മണിക്ക് ആശ്രമത്തിലെത്തിയ അദ്ദേഹത്തെ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മറ്റ് സന്ന്യാസസംഘാംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ആശ്രമം സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അദ്ദേഹം സന്ന്യാസ സംഘാംഗങ്ങളേയും ആശ്രമം പ്രവർത്തകരേയും അഭിസംബോധന ചെയ്തു സംസാരിച്ചു. കെയർ & ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ ശാന്തിഗിരി ആശ്രമവുമായും മലങ്കര സുറിയാനി സഭയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആമുഖമായി സംസാരിച്ചു. ആശ്രമം വൈസ് പ്രസിഡിന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി കൃതജ്ഞതയർപ്പിച്ചു.
Story Highlights: baselios marthoma mathews thritheeyan bava
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here