സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്. ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ല. ശത്രുതയുണ്ടാക്കുന്ന പരാമർശം നടത്തിയാൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇതിനാലാണ് പൊലീസിന് പരാതി നൽകിയതെന്നും വി.പി ശ്രീനിജിൻ എംഎൽഎ പറയുന്നു. ( pv Srinijin mla against Sabu M Jacob ).
പൊലീസ് വിശദമായി പരിശോധിച്ചാണ് ഈ സംഭവത്തിൽ കേസെടുത്തത്. പരാമർശങ്ങളിലൂടെ തന്നെ പരസ്യമായി അപമാനിക്കുകയാണ് സാബു ജേക്കബ്. നിരന്തര ആക്രമണം ഉണ്ടാകുന്നത് കൊണ്ടാണ് പരാതി നൽകിയത്.
രാഷ്ട്രീയമായി ഇതിനെ അവഗണിക്കാം. എന്നാൽ വിളിച്ച് വരുത്തി അപമാനിച്ചത് ശരിയല്ല. പരസ്യമായി വിലക്കിയാലോ വിലക്കാൻ ആഹ്വാനം ചെയ്താലോ എസ് സി ആക്റ്റ്പ്രകാരം കേസെടുക്കാം.
കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിന്റെ പരാതിയിൽ വ്യവസായി സാബു എം.ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിമയപ്രകാരമാണ് കേസെടുത്തത്. എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീന ദീപക് രണ്ടാം പ്രതിയാണ്.
കർഷക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അത്തരത്തിലൊരു അവഹേളനം നേരിടേണ്ടി വന്നതെന്നാണ് ശ്രീനിജിൻ പരാതിയിൽ പറയുന്നത്. പട്ടികജാതിക്കാരനെന്ന നിലയിൽ ജാതി അധിക്ഷേപം നടത്തി. താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എംഎൽഎ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനുവേണ്ടി ട്വന്റി ട്വന്റി പ്രാദേശിക നേതാക്കൾക്കുൾപ്പെടെ സാബു എം.ജേക്കബ് നിർദേശം നൽകി. അത്തരത്തിൽ നിരവധി തവണ അവഹേളിച്ചു. സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിനുൾപ്പെടെ ആഹ്വാനങ്ങൾ ചെയ്യുന്നു. അതിനുവേണ്ടിയുള്ള ഗൂഢാലോചനകൾ സാബു എം.ജേക്കബിൻ്റെ നേതൃത്വത്തിൽ നടത്തിയെന്നും എംഎൽഎ ആരോപിക്കുന്നു.
ജയിച്ച് വന്ന നാൾ മുതൽ സാബു ജേക്കബ് വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. തന്നെ ശത്രുവായി പ്രഖ്യാപിച്ചു. ഓഗസ്റ്റിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വേദിയിൽ നിന്ന് ഇറങ്ങി പോയി. താൻ പോയ ശേഷം വേദിയിൽ എത്തി. നിരന്തര അപമാനം നേരിടേണ്ടി വന്നു. മണ്ഡലത്തിലെ പല പരിപാടികളിലും പങ്കെടുക്കുമ്പോൾ വിളിക്കാത്ത ചാത്തം ഉണ്ണുന്നവൻ എന്ന് പറഞ്ഞ് അപമാനിച്ചു എന്നും പരാതിയിൽ. തുടർന്നാണ് ജാതി അധിക്ഷേപം കാട്ടി സെപ്റ്റംബർ 2ന് പരാതി നൽകിയത്.
പരാതിയിൽ സാബു ജേക്കബ് അടക്കം ആറു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, സത്യപ്രകാശ്, ജീൽ മാവേലി, രജനി പി.ടി തുടങ്ങി ആറ് പ്രതികളാണ് കേസിലുള്ളത്.
Story Highlights: pv Srinijin mla against Sabu M Jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here