രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ കപ്പ് തിരികെയെത്തുന്നു; കേരളം ആതിഥ്യം വഹിക്കുമെന്ന് റിപ്പോർട്ട്
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ കപ്പ് തിരികെയെത്തുന്നു. കേരളമാണ് ടൂർണമെൻ്റിന് ആതിഥ്യം വഹിക്കുക എന്നാണ് റിപ്പോർട്ട്. കേരളത്തിൽ മൂന്ന് വേദികളിലായാവും മത്സരങ്ങൾ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നീ വേദികൾക്കൊപ്പം മറ്റൊരു വേദി കൂടി ഉണ്ടാവും. 2019ലാണ് സൂപ്പർ കപ്പ് അവസാനം നടന്നത്.
അതേസമയം, പോയിൻ്റ് പട്ടികയിലെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. പട്ടികയിൽ പത്താം സ്ഥാനത്തുള്ള ജംഷഡ്പൂർ എഫ്സിയാണ് എതിരാളികൾ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. തുടർച്ചയായ എട്ട് മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്സ് തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. ഇന്ന് വിജയിച്ചാൽ 25 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തും.
മിഡ്ഫീൽഡ് എഞ്ചിൻ ഇവാൻ കലിയുഷ്നി ഇന്ന് കളിക്കില്ലെന്നത് ബ്ലാസ്റ്റേഴ്സിനു ക്ഷീണമാണ്. നാല് മഞ്ഞ കാർഡ് കണ്ടതാണ് കലിയുഷ്നിയ്ക്ക് തിരിച്ചടിയായത്. ബോക്സ് ടു ബോക്സ് റോൾ അതിഗംഭീരമായി നിർവഹിക്കുന്ന കലിയുഷ്നി നിലവിൽ ഐഎസ്എലിലെ ഏറ്റവും മൂല്യമുള്ള മധ്യനിര താരമാണ്. വർക്ക് റേറ്റും കമ്മിറ്റ്മെൻ്റും കലിയുഷ്നിയെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കിക്കഴിഞ്ഞു.
ആദ്യ പാദത്തിൽ ദിമിത്രിയോസ് ഡിയമൻ്റാകോസിൻ്റെ ഏക ഗോളിൽ ജംഷഡ്പൂരിനെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയിരുന്നു.
Story Highlights: super cup isl kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here