ദിവസവേതനം 1500 രൂപയാക്കണം; തൃശൂർ ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പണിമുടക്കി

ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തൃശൂർ ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പണിമുടക്കി സൂചനാ സമരം നടത്തി. ദൈനന്തിന വേതനം 1500 രൂപയാക്കണമെന്ന ആവശ്യമുയർത്തിയാണ് സമരം. ഈ മാസം പത്തിന് ഹൈക്കോടതി നിർദേശാനുസരണം ചേരുന്ന ചർച്ചയിൽ മാനേജ്‌മെൻറുകൾ അനുഭാവപൂർണമായ നിലപാട് എടുത്തില്ലെങ്കിൽ പണമുടക്ക് സംസ്ഥാന വ്യാപകമാക്കുമെന്ന് യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. ( nurses strike in thrissur )
അഞ്ച് വർഷമായിട്ടും വേതന പരിഷ്‌കരണം നടപ്പാക്കാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് തൃശൂരിൽ നഴ്‌സുമാർ പണിമുടക്കി കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. മിനിമം വേതനം പരിഷ്‌കരിക്കേണ്ട കാലാവധി മൂന്ന് വർഷമെന്നിരിക്കെ മാനേജ്‌മെൻറുകൾ അനുഭാവപൂർണമായ നടപടിയെടുക്കുന്നില്ലെന്നാണ് യുഎൻഎയുടെ ആരോപണം. ലേബർ ഓഫീസർ വിളിക്കുന്ന ചർച്ചയ്ക്ക് പോലും മാനേജ്‌മെൻറ് പ്രതിനിധികൾ പങ്കെടുക്കുന്നില്ല. കോവിഡ് മഹാമാരിക്കാലത്ത് സകലമേഖലയിലും സ്തംഭനാവസ്ഥവന്നപ്പോൾ ലാഭമുണ്ടാക്കിയ മേഖല സ്വകാര്യ ആശുപത്രികളാണ്. എന്നിട്ട് പോലും നഴ്‌സുമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകുന്നില്ലെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ കുറ്റപ്പെടുത്തി.
പത്തിന് നടക്കുന്ന ചർച്ചയിൽ മാനേജ്‌മെൻറുകൾ അനുഭാവപൂർണമായ ഇടപെടൽ നടത്തിയില്ലെങ്കിൽ കേരളമാകെ സമരം വ്യാപിപ്പിക്കും. 2016ൽ തൃശൂരിൽ നിന്ന് തുടങ്ങിയ സമരത്തിൻറെ തുടർച്ചായാകും ഇതെന്നും ജാസ്മിൻഷാ വ്യക്തമാക്കി. ഇന്ന് ഒപി, ഐപി, അത്യാഹിത വിഭാഗം എന്നിവയെ ബാധിക്കാത്ത വിധത്തിലായിരുന്നു നഴ്‌സുമാരുടെ സമരം. കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യുഎൻഎ പ്രവർത്തകർ നടത്തിയ ധർണ ജാസ്മിൻഷാ ഉദ്ഘാടനം ചെയ്തു.
Story Highlights: nurses strike in thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here