പ്രാർത്ഥനകൾ ഫലിച്ചില്ല, മധ്യപ്രദേശിൽ യുവാവ് ക്ഷേത്രങ്ങൾ അടിച്ച് തകർത്തു

മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് ക്ഷേത്രങ്ങൾ അടിച്ചു തകർത്ത 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൻ്റെ പ്രാർത്ഥനകൾ ഫലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിൻ്റെ അതിക്രമം. പ്രതി ശുഭം കൈത്‌വാസ് മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.
ചന്ദൻ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങൾ അടുത്തിടെ നശിപ്പിക്കുകയും വിഗ്രഹങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ശുഭം കൈത്‌വാസിനെ പൊലീസ് തിരിച്ചറിഞ്ഞു. കുട്ടിക്കാലത്തെ ഒരു അപകടത്തിൽ കണ്ണിന് കേടുപാടുകൾ സംഭവിച്ചു. സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചെന്നും ഈ പ്രാർത്ഥന നടക്കാത്തതിൽ വിഷമമുണ്ടായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
‘പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി തോന്നുന്നു. വിഷയം സെൻസിറ്റീവ് ആയതിനാൽ ആഴത്തിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്’-അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രശാന്ത് ചൗബെ പിടിഐയോട് പറഞ്ഞു. 295 എ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ചൗബെ കൂട്ടിച്ചേർത്തു.
Story Highlights: Prayers Not Answered Man Vandalises Temples In Indore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here