നയന സൂര്യയുടെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും; അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ

യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ( Thiruvananthapuram Crime Branch will investigate Nayana Surya’s death ).
കേസ് ഡയറിയും മറ്റു രേഖകളും പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘത്തെ തീരുമാനിച്ചത്. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വർധിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച മ്യൂസിയം പൊലീസിന് വീഴ്ച പറ്റിയതായ വിമർശനങ്ങളും ശക്തമാണ്.
നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല. നയന താമസിച്ചിരുന്ന വീടിന്റെ മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വഴി ഒരാൾക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും അസി.കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു ആദ്യം അന്വേഷണം മ്യൂസിയം പോലീസിന്റെ നിരീക്ഷണം. നയനയുടെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും, ഇവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല.
തുടർന്ന് മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നയനയുടെ സുഹൃത്തുക്കൾ രംഗത്ത് വരികയും കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നുമുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ കൂടിയത്. ഇതേ തുടർന്നാണ് അസി.കമ്മീഷണർ തുടരന്വേഷണ സാധ്യതയും ഇപ്പോൾ പരിശോധിച്ചത്. മാത്രമല്ല ചില നിർണായക വിവരങ്ങൾ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തൽ.
Story Highlights: Thiruvananthapuram Crime Branch will investigate Nayana Surya’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here