സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം, പാർട്ടിയാണ് തീരുമാനം കൈക്കൊള്ളേണ്ടത്; ശശി തരൂർ

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെ പറ്റി നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഇക്കാര്യത്തിൽ ചർച്ചകൾ ഇനിയും നടക്കുമെന്നും കോൺഗ്രസ് പാർട്ടിയാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷമുണ്ട്. എം പി മാരിൽ പലരും നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തനിക്ക് ഇപ്പോൾ മാത്രമല്ല, നേരെത്തെയും കേരളത്തിൽ സ്വീകാര്യതയുണ്ടെന്നും ശശി തരൂർ വിശദീകരിച്ചു. ( Shashi Tharoor reacts to his entry into kerala politics ).
ശശി തരൂരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ഹസൻ രംഗത്തെത്തിയിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ശശി തരൂർ പറയേണ്ടത് പാർട്ടി നേതൃത്വത്തോടാണെന്നും പത്രക്കാരോടും ജനങ്ങളോടും അത് പറയേണ്ട കാര്യമില്ലെന്നുമാണ് ഹസന്റെ വിമർശനം. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അതിന് പിന്നാലെയാണ് തരൂർ പ്രതികരണവുമായെത്തിയത്.
സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കുമ്പോഴേ പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യൂ എന്ന കാര്യം മനസിലാക്കണം. സമുദായ സംഘടനാ നേതാക്കളെ ശശി തരൂർ അങ്ങോട്ട് ചെന്ന് കാണുകയാണ് ചെയ്യുന്നത്. അപ്പോഴാണ് അവർ സംസാരിക്കുന്നത്. അതിലൊന്നും ഒരു പുതുമയും ഇല്ലെന്നും ഹസൻ 24 നോട് പറഞ്ഞു.
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
കേരളം കേന്ദ്രീകരിച്ചാണ് ഇനി തന്റെ പ്രവർത്തനമെന്ന് ശശി തരൂർ ഇന്നലെ പറഞ്ഞിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെന്ന അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത്. അതിന് മറുപടിയെന്നോണമാണ് സ്ഥാനാർത്ഥിത്വം ആർക്കും സ്വന്തം നിലയിൽ തീരുമാനിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി ഹസൻ രംഗത്തെത്തിയത്.
ശശി തരൂരിനെ പുകഴ്ത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. ശശി തരൂർ പ്രധാന്മാന്തിയാകാൻ യോഗ്യൻ, പക്ഷെ ഒപ്പമുള്ളവർ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ ഉയർത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോറ്റതെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മൻ ചാണ്ടിയെയാണ് ഉയർത്തിക്കാട്ടിയതെങ്കിൽ ഇത്രയും വലിയ പരാജയം ഉണ്ടാകില്ലായിരുന്നു. മര്യാദ ഇല്ലാത്തത് ഭാഷയിലാണ് വി ഡി സതീശൻ പലപ്പോഴും സംസാരിക്കുന്നത്. എല്ലാവർക്കും നായന്മാരോട് അസൂയയാണ്. എണ്ണത്തിൽ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങൾ എന്നതാണ് ഇതിന് കാരണമെന്നും ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സുകുമാരൻ നായർ പറഞ്ഞു.
Story Highlights: Shashi Tharoor reacts to his entry into kerala politics