ബിബിസി ഡോക്യുമെൻ്ററിക്കെതിരെ വിമർശനവുമായി വി മുരളീധരൻ

ഗോധ്ര കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെൻ്ററിക്കെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രാജ്യത്തെ കോടതിവിധികളെപ്പോലും ഡോക്യുമെൻ്ററി ചോദ്യം ചെയ്യുന്നു. ഇത് രാജ്യത്തിൻ്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്. ബിബിസിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ചുമതല സർക്കാരിനില്ലെന്നും വി മുരളീധരൻ പറഞ്ഞു.
“പരമോന്നത കോടതിയുടെ നിലപാടുകളെയും കോടതിയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണ് ഈ പുതിയ ഡോക്യുമെൻ്ററി. കാരണം, 2002 മുതൽ ഉന്നയിക്കപ്പെട്ടുവരുന്ന ആരോപണങ്ങൾ, പഴകിത്തേഞ്ഞ ആരോപണങ്ങൾ സുപ്രിം കോടതി തന്നെ തള്ളിക്കളഞ്ഞ ആരോപണങ്ങൾ. ആ ആരോപണങ്ങൾ പഴയ കൊളോണിയൽ ഭരണാധികാരികളുടെ പിൻമുറക്കാർ കൊണ്ടുവരുമ്പോൾ, അതിൻ്റെ പിന്നിൽ ആരുടെ ഗൂഢാലോചനയാണ് എന്നുള്ളത് അന്വേഷിക്കേണ്ടതുണ്ട്. . ഇത് രാജ്യത്തിൻ്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണ്. ബിബിസിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ചുമതല സർക്കാരിനില്ല.”- വി മുരളീധരൻ പറഞ്ഞു.
ഡോക്യുമെൻ്ററി നിരോധിച്ച കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നിരുന്നു. ഡോക്യുമെൻ്ററി നിരോധിച്ചതുകൊണ്ട് ആളുകൾ അത് സത്യമാണെന്ന് കരുതും എന്ന് കോൺഗ്രസിൻ്റെ ദേശീയ വക്താവ് ഗൗരവ് വല്ലഭ് പരിഹസിച്ചു. വാർത്താസമ്മേളനത്തിലാണ് ഗൗരവ് വല്ലഭിൻ്റെ പരിഹാസം.
“ബ്ലോക്ക് ഇൻ ഇന്ത്യ എന്നൊരു സർക്കാർ പദ്ധതിയുണ്ട്. ബിബിസിയുടെ ആസ്ഥാനം ഇന്ത്യയിൽ എവിടെയെങ്കിലുമായിരുന്നെങ്കിൽ മോദി സർക്കാർ ഇഡി, സിബിഐ, ഡിആർഐ തുടങ്ങിയ കേന്ദ്ര സേനകളെ അയച്ചേനെ. വാജ്പേയി മോദിയോട് ആവശ്യപ്പെട്ടത് രാജ ധർമം പിന്തുടരാനാണ്. ഡോക്യുമെൻ്ററി മറച്ചുവെച്ചതുകൊണ്ട് സത്യത്തെ മറയ്ക്കാനാവില്ല. അങ്ങനെ ചെയ്യുമ്പോൾ അതിലുള്ളത് സത്യമാണെന്ന് ആളുകൾ കരുതും. നിങ്ങൾ ഭയന്നിരിക്കുന്നു എന്ന് നിങ്ങളുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു.”- ഗൗരവ് വല്ലഭ് പറഞ്ഞു.
Story Highlights: v muraleedharan against bbc documentary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here