വനിതാ ഐപിഎൽ; ഫ്രാഞ്ചൈസികൾക്കായി രംഗത്തുള്ളത് 30ലധികം കമ്പനികളെന്ന് റിപ്പോർട്ട്

വനിതാ ഐപിഎലിൽ ഫ്രാഞ്ചൈസികൾക്കായി രംഗത്തുള്ളത് 30ലധികം കമ്പനികളെന്ന് റിപ്പോർട്ട്. വിവിധ ഐപിഎൽ ഉടമകകൾക്കൊപ്പം ഹൽദിറാം, എപിഎൽ അപ്പോളോ, വിവിധ സിമൻ്റ് കമ്പനികൾ, അദാനി ഗ്രൂപ്പ് തുടങ്ങിയ കമ്പനികളൊക്കെ ടെൻഡർ ഡോക്യുമെൻ്റ് വാങ്ങിയെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം 25നാണ് ഫ്രാഞ്ചൈസി ലേലം. (womens ipl companies franchise)
ഡൽഹി ക്യാപിറ്റൽസ് ടീമിൻ്റെ രണ്ട് ഉടമകളായ ജിഎംആർ ഗ്രൂപ്പും ജെഎസ്ഡബ്ല്യു ഗ്രൂപ്പും രണ്ട് കമ്പനികളായി വനിതാ ഐപിഎൽ ടീമിനായി രംഗത്തുണ്ട്.
വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. പുരുഷ ഐപിഎലിൽ നാല് വിദേശതാരങ്ങൾക്കേ ഫൈനൽ ഇലവനിൽ കളിക്കാൻ അനുവാദമുള്ളൂ. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക.
ഈ വർഷം മാർച്ച് 4ന് ടൂർണമെൻ്റ് ആരംഭിക്കുമെന്നാണ് വിവരം. 26ന് ഫൈനൽ നടക്കും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലും നേവി മുംബൈ സ്റ്റേഡിയത്തിലുമായാവും മത്സരങ്ങൾ. ആദ്യ സീസണിൽ ആകെ 22 മത്സരങ്ങളാണ് ഉണ്ടാവുക. ലീഗ് വിജയിക്കുന്ന ടീമിന് 6 കോടി രൂപയും ഫൈനലിൽ പരാജയപ്പെടുന്ന ടീമിന് 3 കോടി രൂപയും പ്രൈസ് മണി ലഭിക്കും. മൂന്നാം സ്ഥാനത്തുള്ള ടീമിന് 1 കോടി രൂപയാണ് സമ്മാനത്തുക.
വനിതാ ഐപിഎൽ സംപ്രേഷണാവകാശം റിലയൻസ് ഗ്രൂപ്പിൻ്റെ വയാകോം 18 സ്വന്തമാക്കിയിരുന്നു. ഇന്ന് നടന്ന ലേലത്തിലാണ് വയാകോം അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2027 വരെ വയാകോം സംപ്രേഷണം തുടരും. 951 കോടി രൂപ മുടക്കിയാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് മൂല്യം.
Story Highlights: womens ipl 30 companies franchise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here