വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന് ആശ്വാസം; ശിക്ഷാ വിധി നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന് ആശ്വാസം. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സസ്പെൻഡ് ചെയ്തുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. വധശ്രമക്കേസിലെ ശിക്ഷാവിധി നടപ്പിലാക്കുന്നതു തടഞ്ഞു ജാമ്യം നൽകണമെന്ന എംപി ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് കോടതി നടപടി.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും, ശിക്ഷാവിധിയും സസ്പെൻഡ് ചെയ്യണമെന്ന ആവശ്യമാണ് പ്രതികൾ ഉയർത്തിയത്. കേസിലെ സാക്ഷിമൊഴികളിൽ വൈരുധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത് എന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളി.
ആയുധങ്ങൾ കണ്ടെടുത്തില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. ജീവഹാനി സംഭവിക്കാൻ തക്ക മുറിവുകൾ പരാതിക്കാർക്ക് ഉണ്ടായിരുന്നില്ലെന്നും കേസ് ഡയറിയിലടക്കം വൈരുധ്യങ്ങൾ ഉണ്ടെന്നുമായിരുന്നു മുഹമ്മദ് ഫൈസൽ ഉൾപ്പടെ നാലു പ്രതികള്‍ വാദിച്ചത്.
Read Also: വധശ്രമക്കേസ്; ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലില്‍ ഇന്ന് വിധി
ഇക്കഴിഞ്ഞ 11നാണ് കവരത്തി സെഷൻസ് കോടതി മുഹമ്മദ് ഫൈസൽ, സഹോദരൻ നൂറുൽ അമീൻ എന്നിവരടക്കം ഒന്നു മുതൽ നാലു പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ആക്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ശിക്ഷ.
Story Highlights: HC suspends Lakshadweep former MP Mohammed Faizal guilty verdict