ഐസിസി എമർജിങ്ങ് വനിതാ ക്രിക്കറ്ററായി രേണുക സിംഗ്

ഐസിസിയുടെ പോയവർഷത്തെ വനിതാ എമർജിങ്ങ് ക്രിക്കറ്ററായി ഇന്ത്യൻ പേസർ രേണുക സിംഗ്. ഓസ്ട്രേലിയയുടെ ഡാർസി ബ്രൗൺ, ഇംഗ്ലണ്ടിൻ്റെ ആലിസ് കാപ്സി, ഇന്ത്യൻ വിക്കറ്റ് കീപ്പർ യസ്തിക ഭാട്ടിയ തുടങ്ങിയ താരങ്ങളെ മറികടന്നാണ് രേണുക സിംഗ് ഈ പുരസ്കാരം നേടിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ന്യൂസീലൻഡിനെതിരെ അരങ്ങേറിയ താരമാണ് രേണുക സിംഗ്. 20 ടി-20 മത്സരങ്ങളും 7 ഏകദിന മത്സരങ്ങളും കളിച്ച രേണുക യഥാക്രമം 21, 18 വിക്കറ്റുകളാണ് നേടിയത്.
പോയ വർഷത്തെ ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021ൽ ഇന്ത്യക്കായി അരങ്ങേറിയ താരം കഴിഞ്ഞ വർഷം ആകെ 1164 റൺസ് ആണ് നേടിയത്. 187.43 ശരാശരിയിൽ രണ്ട് സെഞ്ചുറികളും 9 അർദ്ധസെഞ്ചുറികളും സൂര്യ നേടി. 68 സിക്സറുകളും കഴിഞ്ഞ വർഷം സൂര്യ നേടി. ഇതോടെ രാജ്യാന്തര ടി-20യിൽ ഒരു വർഷം ഏറ്റവുമധികം സിക്സർ നേടുന്ന താരമായും സൂര്യ മാറി. നിലവിൽ ഐസിസിയുടെ പുരുഷ ടി-20 റാങ്കിംഗിൽ ഒന്നാമതാണ് സൂര്യ.
ഓസ്ട്രേലിയൻ ഓൾറൗണ്ടർ തഹിലിയ മഗ്രാത്താണ് വിമെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ. നിലവിൽ ലോക ഒന്നാം നമ്പർ വനിതാ ബാറ്ററാണ് തഹിലിയ. കഴിഞ്ഞ വർഷം 16 ടി-20 മത്സരങ്ങളിൽ നിന്ന് 435 റൺസും 13 വിക്കറ്റും തഹിലിയ നേടി.
Story Highlights: icc emerging cricketer renuka singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here