തുർക്കിയിലും സിറിയയിലും ഭൂചലനം; മരണം 3800 കടന്നു, ആയിരത്തോളം വീടുകൾ തകരാൻ സാധ്യതയെന്ന് യൂനിസെഫ്

തുർക്കിയിലും സിറിയയിലും ഉണ്ടായ കനത്ത ഭൂചലനത്തിൽ മരണം 3800 പിന്നിട്ടു. ദുരന്തത്തിൽ ആയിരത്തോളം വീടുകൾ തകർന്ന് വീണിരിക്കുമെന്ന് അന്താരാഷ്ട്ര സംഘടനയായ യൂനിസെഫ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ( Earthquakes kill over 3,800 people in Turkey and Syria )
ആയിരക്കണക്കിന് വീടുകൾ തകരാൻ സാധ്യതയുണ്ട്. കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് അന്തരീക്ഷം മാറുന്നതും മഴയും രക്ഷാപ്രവർത്തങ്ങളെ ബാധിക്കുന്നു എന്ന് യൂനിസെഫ് വ്യക്തമാക്കി. സിറിയയിലെയും തുർക്കിയെയിലെയും ചില ഭാഗങ്ങളിലും ഇതിനിടെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്. താപനില പൂജ്യത്തിന് താഴെയായിരിക്കും എന്നാണ് പ്രവചനം.
Read Also: തുർക്കിയിൽ വൻ ഭൂചലനം; കെട്ടിടങ്ങൾ നിലംപതിച്ചു; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്
തുർക്കിയിൽ മാത്രം ഇതുവരെ 5606 കെട്ടിടങ്ങൾ തകർന്നതായി രാജ്യത്തിന്റെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. വടക്കൻ സിറിയയിലും സമാനമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ യുഎസ് തയ്യാറാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി തുർക്കിയിലേക്ക് രണ്ട് യുഎസ് സെർച്ച് ആൻഡ് റെസ്ക്യൂ യൂണിറ്റുകളെ അയക്കുമെന്ന് തുർക്കിയിലെ യുഎസ് അംബാസഡർ ജെഫ് ഫ്ലേക്ക് വ്യക്തമാക്കി.
റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുർക്കിയിലുണ്ടായത്. പിന്നീട് തീവ്രതയുള്ള നിരവധി തുടർചലനങ്ങൾ ഉണ്ടായി. ഇറാഖ്, ജോർജിയ, സൈപ്രസ്, ലെബനൺ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. തുർക്കിയിലും സിറിയയിലും നൂറുകണക്കിന് ബഹുനിലക്കെട്ടിടങ്ങൾ നിലംപൊത്തി. ദുരന്ത മുഖത്തേയ്ക്ക് യൂറോപ്യൻ യൂണിയൻ റെസ്ക്യൂ ടീമുകളെ അയച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ എമർജൻസി റെസ്‌പോൺസ് കോർഡിനേഷൻ സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
നൂറുവർഷത്തിനിടെ തുർക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയൊളോജിക്കൽ സർവേ അറിയിച്ചു. വടക്ക് പടിഞ്ഞാറൻ സിറിയയിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. സർക്കാർ നിയന്ത്രിത മേഖലയിലും വിമതരുടെ കൈവശമുള്ള ഒട്ടേറെ പ്രദേശങ്ങളിലും നാശമുണ്ടായി. സിറിയയിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Story Highlights: Earthquakes kill over 3,800 people in Turkey and Syria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here