തെറ്റായ വാർത്ത നൽകുന്ന ദൃശ്യ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും; ഇ.പി ജയരാജൻ

കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെയും തന്റെയും പേരിൽ തെറ്റായ വാർത്ത നൽകുന്ന ദൃശ്യ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. ഈ വിഷയത്തിൽ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ശ്രദ്ധയിൽപെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ എനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ദൃശ്യ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. ( kannur Ayurveda Resort EP Jayarajan fb post ).
എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങൾ സിപിഐഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണമാണ് പി. ജയരാജൻ ഉന്നയിച്ചത്. പി. ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ച ആരോപണങ്ങൾ ചോർന്നത് സിപിഐഎം അന്വേഷിക്കും. ഇ പി ജയരാജനെതിരായ ആരോപണങ്ങൾ ചോർന്നതാണ് അന്വേഷിക്കുക. സംസ്ഥാന സമിതിയിൽ ഉയർന്ന ആവശ്യത്തിൽ അന്തിമ തീരുമാനം സെക്രട്ടേറിയറ്റാവും കൈക്കൊള്ളുക.
‘ആയുർവേദ റിസോർട്ടിന്റെ ഡയറക്ടർ ആദ്യം ഇ.പി.യായിരുന്നു, പിന്നീട് ഭാര്യയും മകനും ഡയറക്ടർമാരായി. ഇ.പി റിസോർട്ടിന്റെ പേരിൽ അനധികൃതമായി സ്വത്തുണ്ടാക്കി. ആധികാരികതയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നത്. പാർട്ടി അന്വേഷിച്ച് നടപടിയെടുക്കണം’. ഇത്തരത്തിലായിരുന്നു പി. ജയരാജന്റെ ആരോപണങ്ങൾ. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപണം തള്ളിക്കളഞ്ഞിരുന്നില്ല. പകരം, രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാമെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടിരുന്നത്.
Story Highlights: kannur Ayurveda Resort EP Jayarajan fb post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here