കോഴിക്കോട് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്യപ്പെട്ട ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് എസ് സി എസ് ടി കമ്മിഷന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇന്ന് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് നടക്കുന്ന പരാതി പരിഹാര അദാലത്തിലാണ് റിപ്പോർട്ട് നൽകുക. കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി വിശ്വനാഥൻ്റെ വീടും സന്ദർശിക്കും. കേസിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. (kozhikode adivasi death police)
സംഭവം കൊലപാതകമെന്ന് കുടുംബം ആരോപിച്ചിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ വിശ്വനാഥന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരൻ രാഘവൻ 24നോട് പറഞ്ഞു.. മർദിച്ചു കൊലപ്പെടുത്തിയതാണ്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ലക്ഷണം ഉണ്ടെന്നും സഹോദരൻ പറഞ്ഞു.
സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ കോളജ് പൊലീസ് എസിപിയോടും ആശുപത്രി സൂപ്രണ്ടിനോടും റിപ്പോർട്ട് തേടി. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആൾക്കൂട്ട മർദ്ദനം നടന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് എസിപി അറിയിച്ചു.
കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. ആൾക്കൂട്ട കൊലപാതകമാണെന്ന് ടി.സിദ്ദിഖു ആരോപിച്ചു.
Story Highlights: kozhikode adivasi death police report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here